തിരുവനന്തപുരം : എറണാകുളത്തെ ചിൽഡ്രൻസ് ഹോമിൽ നിന്നും 2015ൽ പോറ്റി വളർത്താൻ നല്കിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ കെ ശൈലജ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നല്കി.
പെണ്‍കുട്ടിയെ കൈമാറിയ എറണാകുളത്തെ മുൻ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നല്കി.
പോറ്റിവളര്‍ത്താന്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസില്‍ കൂത്തുപറമ്പ് സ്വദേശി സി ജി ശശികുമാര്‍ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായിട്ടുണ്ട്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യയും അറസ്റ്റിലായി. ഇയാള്‍ക്ക് 2 മുന്‍ ഭാര്യയും അതില്‍ കുട്ടികളുമുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് ഇയാള്‍ കുട്ടിയെ പോറ്റിവളര്‍ത്താന്‍ ശിശുക്ഷേമസമിതിയെ സമീപിച്ചത്.