കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. 15-ാം ഡിവിഷന് ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ വിജയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയും ഐഎന്‍എല്‍ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒ പി റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിന് ഒരു വോട്ടുപോലും ലഭിക്കാതെ പോയപ്പോള്‍, 568 വോട്ടു നേടിയാണ് ഫൈസലിന്റെ വിജയം. അതേസമയം, എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെങ്കിലും ഒ പി റഷീദിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി ഇല്ലാതിരുന്നത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ കെ എ കാദറാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. നേടിയത് 495 വോട്ടുകള്‍. എന്‍ഡിഎ സ്ഥാനാര്‍ഥി പി ടി സദാശിവന് 50 വോട്ടുകള്‍ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരനായെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി കെ ഫൈസലിന് ഏഴു വോട്ടുകള്‍ ലഭിച്ചു.
അതിനിടെ, കൊടുവള്ളി നഗരസഭയില്‍ യുഡിഎഫ് 13 സീറ്റുകളില്‍ വിജയിച്ചു. 15 സീറ്റില്‍ അവര്‍ ലീഡ് ചെയ്യുന്നുമുണ്ട്. എല്‍ഡിഎഫ് നാല് വീതം സീറ്റുകളില്‍ വിജയിക്കുകയും ലീഡ് തുടരുകയും ചെയ്യുന്നു.
കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചതാണ്.
എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാര്‍ത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയര്‍ത്തിയിരുന്നതാണ്.
ഫൈസലിനെ പിന്തിരിപ്പിക്കാന് ഇടതു മുന്നണി നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും മത്സരിക്കാനുളള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അവസാനനിമിഷം വരെയും ഫൈസലിനോട് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു ഇടത് നേതൃത്വം. അവസാനം പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുൻപാണ് ഫൈസലെത്തി പത്രിക സമര്‍പ്പിച്ചത്.
ഫൈസലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഫ്ളക്സ് ബോര്‍ഡുകളും എല്ലാം തയ്യാറായ ശേഷമാണ് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഎം ഫൈസലിനോട് പിന്മാറാന് നിര്‍ദ്ദേശിച്ചിരുന്നു. പിടിഎ റഹീം എംഎല്‍എ അടക്കം ഫൈസലുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കൊടുവളളിയിലെ സാധാരണ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഫൈസല്‍ പറഞ്ഞത്.