ന്യൂഡൽഹി : കര്‍ഷക പ്രക്ഷോഭത്തില്‍ അണിചേരാന്‍ രണ്ടായിരം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്.ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് ഇരുപതാം ദിവസത്തിലേക്ക് കടന്നു. സിംഗു അതിര്‍ത്തിയിലേക്ക് പ്രക്ഷോഭം നടത്തുന്നവരുടെ കുടുംബങ്ങളും നീങ്ങിത്തുടങ്ങി. രണ്ടായിരം സ്ത്രീകള്‍ അടുത്ത ദിവസങ്ങളില്‍ സിംഗുവിലെത്തും. ഇതോടെ പ്രക്ഷോഭത്തിന്റെ ശക്തി വീണ്ടും വര്‍ധിക്കുമെന്നാണ് കര്‍ഷക സംഘടനളുടെ വിലയിരുത്തല്‍.
കര്‍ഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസും രാജസ്ഥാന്- ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകര്‍ റോഡ് ഉപരോധം തുടരുകയാണ്. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത വഴിയുള്ള ഗതാഗതം സ്തംഭിച്ചു.
അതേസമയം ജയ്സിംഗ്പൂര് – ഖേര അതിര്‍ത്തിയില്‍ രാജസ്ഥാനില്‍നിന്നുളള കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. ഇവരെ ഡല്‍ഹിയിലേക്ക് ഹരിയാന പോലീസ് കടത്തി വിട്ടില്ല. അതേസമയം നിയമത്തെ അനുകൂലിക്കുന്ന കര്‍ഷക സംഘടനകളെ ഒരുമിച്ച് നിര്‍ത്തി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി ബി.ജെ.പി വിളിച്ച കര്‍ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും.