ജയ്പൂർ : രാജസ്ഥാനില്‍ വീണ്ടും കൂട്ട ശിശു മരണം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒൻപത് നവജാത ശിശുക്കളാണ് കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്.ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്കുളളില്‍ പ്രതിഷേധം നടത്തി.
ഒന്ന് മുതല്‍ ഏഴ് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം 35 ദിവസത്തിനിടെ നൂറിലധികം കുട്ടികള്‍ ഇതേ ആശുപത്രിയില്‍ മരിച്ചിരുന്നു. സംഭവത്തില്‍ രാജസ്ഥാന് ആരോഗ്യമന്ത്രി രഘു ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടി. എന്നാല്‍ മരണം അണുബാധ കൊണ്ടല്ലെന്നും അസ്വാഭാവികതയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.