തിരുവനന്തപുരം : ശബരിമല നടവരുമാനത്തില്‍ വന്‍ ഇടിവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറഞ്ഞതാണ് ഇത്തവണ നടവരുമാനം വളരെ കുറയാനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ പ്രതിദിനം ദര്‍ശനത്തിനായി എത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ ആദ്യ ദിവസത്തെ വരുമാനം മൂന്ന് കോടിയില്‍ അധികമായിരുന്നു. എന്നാല്‍ നട തുറന്ന് അഞ്ച് ദിവസം പിന്നിടുമ്പോൾ 50 ലക്ഷത്തില്‍ താഴെ മാത്രമാണ് നടവരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വൃശ്ചികം ഒന്നിന് 3.32 കോടി രൂപയായിരുന്നു ശബരിമലയിലെ നടവരവ്. ഇത്തവണ നട തുറന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും അരക്കോടി പോലും തികഞ്ഞിട്ടില്ല.
10 ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു ആദ്യ ദിവസത്തെ നടവരവ്. ഓരോ ദിവസം കഴിയുമ്പോഴും നടവരവ് കുറയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് പോലും ഇക്കണക്കിന് സാധിക്കില്ല. അതിനാല്‍ അടിയന്തിരമായി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ഇത് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, പെന്ഷന് എന്നിവയ്ക്കായി 22 കോടി രൂപയോളമാണ് വേണ്ടത്. സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.