പട്ന: വാഗ്ദാന പെരുമഴയുമായി ബിജെപിയുടെ പ്രകടന പത്രിക. 19 ലക്ഷം തൊഴിലവസരങ്ങളാണ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിന് വിതരണം ചെയ്യുമെന്നും അടുത്ത അഞ്ച് വര്‍ഷം സഖ്യകക്ഷിയായ ജെഡിയുവിലെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
ആദ്യ വര്‍ഷം തന്നെ മൂന്ന് ലക്ഷം പുതിയ അധ്യാപകരെ നിയമിക്കും. ബിഹാറിനെ അടുത്ത തലമുറ ഐടി ഹബ്ബായി മാറ്റും. അഞ്ച് ലക്ഷം തൊഴിലാളാണ് ഐടി മേഖലയില്‍ വാഗ്ദാനം ചെയ്യുന്നത്. ആരോഗ്യരംഗത്ത് ഒരു ലക്ഷം പേര്‍ക്കും കാര്‍ഷിക മേഖലയില്‍ 10 ലക്ഷംപേര്‍ക്കും തൊഴില്‍ നല്‍കുമെന്നും പത്രികയില്‍ പറയുന്നു. ഒരു കോടി സ്ത്രീകളെ സ്വയം പര്യാപ്തരാക്കും. 2022ഓടെ 30 ലക്ഷം വീടുകള്‍ നിര്‍മിക്കും. ഒൻപതാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ സൗജന്യ ടാബ് വിതരണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.
പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി സംസ്ഥാനത്ത് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോഡി പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നായിരുന്നു സുശില്‍ മോഡി പറഞ്ഞത്.
നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വേണ്ടി മാത്രം 52,734 കോടി രൂപ ചെലവാകുന്നുണ്ടെന്നും പത്ത് ലക്ഷം തൊഴില്‍ യാഥാര്‍ത്ഥ്യമായാല്‍ ആകെ ചെലവ് 1.11ലക്ഷം കോടിയായി ഉയരുമെന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞത്. ആര്‍ജെഡിയുടെ 10 ലക്ഷം തൊഴില്‍ വാഗ്ദാനം ഭൂമിയിലെ ആര്‍ക്കും സാധ്യമായ കാര്യം അല്ലെന്നായിരുന്നു മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ പ്രതികരണം.