പാലക്കാട്: അരിലോഡുകൾ മറയാക്കി ലോറികളിൽ കഞ്ചാവ് കടത്തിയ നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ആലത്തൂർസ്വദേശി ഹക്കീം, തൃശ്ശൂർ സ്വദേശി ജോസഫ് വിൽസൺ, നാമക്കൽ സ്വദേശി ലോകേഷ്, ശിവഗംഗൈ സ്വദേശി മലൈചാമി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 75 ലക്ഷംരൂപ വിലവരുന്ന 66 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. ഗോപാലപുരം, നടുപ്പുണി, മീനാക്ഷിപുരം, ഗോവിന്ദാപുരം, വാളയാർ ചെക്പോസ്റ്റുകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് ചരക്കുവാഹനങ്ങളിൽ കടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ നടപടി. നടുപ്പുണിവഴി ആഡംബരക്കാറിലും ആന്ധ്രയിൽ നിന്ന് അരികയറ്റിയ ലോറിയിലുമായാണ് കഞ്ചാവെത്തിച്ചത്.
പ്രതികളിൽനിന്നുകിട്ടിയ വിവരത്തിെന്റ അടിസ്ഥാനത്തിൽ കഞ്ചാവിെന്റ ഉറവിടം, വിപണനം എന്നിവസംബന്ധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്.രാജൻ, എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, സ്ക്വാഡ് അംഗങ്ങളായ ഇൻസ്പെക്ടർ എ. ഷൗക്കത്തലി, പ്രിവന്റീവ് ഓഫീസർമാരായ ജിഷു ജോസഫ്, മേഘനാഥ് ഡി., മൻസൂർ അലി എസ്., വെള്ളക്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ ടി.എസ്., രാജേഷ് എസ്., അഖിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.