ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം 30 ന് കോടതി വിധി പറയും. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക. വിധി പുറപ്പെടുവിക്കുന്ന ദിവസം മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
അദ്വാനിക്ക് പുറമെ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍, സാധ്വി റിതംബര, രാം വിലാസ് വേദാന്തി, മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങി 32 പേരാണ് കേസിലെ പ്രതികള്‍. എല്ലാദിവസവും വിചാരണ നടത്തി ആഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ വിചാരണ അന്തിമഘട്ടത്തിലാണെന്നും, ലോക്ഡൗണ്‍ അടക്കമുള്ള കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെപ്തംബര്‍ 30 വരെ വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാന്‍ സമയം നീട്ടിനല്‍കുകയായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 32 പേരുടേയും മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കോടതി ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബര്‍ 30 നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഈ മാസമാദ്യം കേസിലെ എല്ലാ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു.
ഗൂഢാലോചനക്കേസും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഒരുമിച്ചാണ് വിചാരണ നടന്നത്.