ഇടുക്കി : പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇതുവരെ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമത് കണ്ടെത്തിയത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇനി ഒന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്.
ഇന്ന് മൂന്ന് മൃതദേഹങ്ങളും പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ആദ്യത്തെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തിനിരയായവര്‍ക്ക് ഉടന്‍ സഹായധനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും സഹായം എത്തിക്കും. കന്നിയാറിലാണ് നിലവില്‍ പ്രധാനമായും തെരച്ചില്‍ നടത്തുന്നത്. പെട്ടിമുടിയില്‍ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങള്‍ എത്തിച്ച് നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.