ആലത്തൂര്‍ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പും കൃഷിഭവനും കൈകോർത്തപ്പോൾ വീഴുമലയിലെ രാധാകൃഷ്ണന്റെ ഒരേക്കർ തരിശുനിലം ഇപ്പോൾ ജൈവ പച്ചക്കറിയുടെ വിളനിലമായി.
ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിലം ഒരുക്കുന്നതു ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നു. തരിശു നിലം കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പിന്റെ പ്രത്യക പദ്ധതി പ്രകാരം ആലത്തൂർ ഗ്രാമപഞ്ചായത്ത് 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് സമിതി ഓരോ വാർഡിലും നടത്തിയ സർവ്വേയിൽ കണ്ടെത്തിയ തരിശുനിലം കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാണ്. മല്ലി, പുതിന, കൊത്തവര, കുറ്റി അമര, തക്കാളി, വഴുതന, പച്ചമുളക്, ചീര ഇനങ്ങൾ, മത്തൻ, കുമ്പളം, തുടങ്ങി പതിനഞ്ചോളം പച്ചക്കറിയിനങ്ങൾ പൂർണമായും ജൈവരീതിയിൽ ആണ് കൃഷിയിറക്കുന്നത്.
തരിശു നിലത്തെ ജൈവ കൃഷിയുടെ ഉദ്ഘാടനം ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എ നാസർ നിർവഹിച്ചു. കൃഷി ഓഫീസർ എം വി രശ്മി, കൃഷി അസിസ്റ്റൻറ് യമുന, കാർഷിക വികസനസമിതി അംഗങ്ങളായ എൻ അമീർ, ശശി പൂങ്ങോട്, തൊഴിലുറപ്പ് പദ്ധതിയിലെ എൻജിനിയറായ മിഥുൻ സൗമ്യ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.