പാലക്കാട് : തെന്നിലാപുരത്ത് കുഴൽക്കിണർ വെളളത്തിൽ എണ്ണമയം. കുഴൽ കിണറിലെ വെള്ളത്തിൽ മുക്കിയ പത്രക്കടലാസ് കത്തി. പത്തുവർഷത്തോളമായി വീട്ടാവശ്യത്തിനുപയോഗിക്കുന്ന തെന്നിലാപുരം രക്കുളളി മഞ്ഞപ്ര വീട്ടിൽ ചന്ദ്രനെഴുത്തച്ഛന്റെ വീട്ടിലെ കുഴൽക്കിണറിലെ വെളളത്തിലാണ് എണ്ണമയം കാണപ്പെട്ടത്. ശനിയാഴ്ച മുതലാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.
മോട്ടറിട്ട് പാത്രങ്ങളിൽ വെളളം സംഭരിച്ചപ്പോഴാണ് എണ്ണമയം കണ്ടത്. 500 അടിയോളം താഴ്ചയുളള കിണറിൽ 350 അടിയിലാണ് മോട്ടോർ സ്ഥാപിച്ചിരിക്കുന്നത്. വിവരമറിയിച്ചതനുസരിച്ച് ആലത്തൂർ തഹസിൽദാർ കെ ബാലകൃഷ്ണന്റെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി തഹസിൽദാർ ദേവദാസിന്റെ നേതൃത്വത്തിലുളള റവന്യുസംഘം സ്ഥലത്തെത്തി വെളളം പരിശോധിച്ചു. വെളളത്തിൽ പത്രക്കടലാസ് മുക്കി കത്തിച്ചുനോക്കി. കൂടുതൽ പരിശോധനയ്ക്കായി വെളളം ശേഖരിച്ചിട്ടുണ്ട്.
ഈ കിണറിന് 100 മീറ്റർ അകലെയുളള വീട്ടിലെ കുഴൽക്കിണറിലെ വെളളവും റവന്യു സംഘം പരിശോധിച്ചു. അതിൽ എണ്ണമയം കണ്ടെത്തിയിട്ടില്ല. തിങ്കളാഴ്ച ജിയോളജി വിഭാഗം കിണറിലെ വെളളം പരിശോധിക്കുമെന്ന് ആലത്തൂർ തഹസിൽദാർ കെ.ബാലകൃഷ്ണൻ പറഞ്ഞു. കിണർ വെള്ളത്തിലെ എണ്ണമയം വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയാകെ ആകാംക്ഷയിലാക്കി.