Asian Metro News

പാലക്കാട് ഗവ. മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലൻ

 Breaking News

പാലക്കാട് ഗവ. മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലൻ

പാലക്കാട് ഗവ. മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലൻ
June 09
13:41 2020

ജില്ലയിലെ കോവിഡ് 19 രോഗബാധിതര്‍ക്കായി പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍പ് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ല മെഡിക്കല്‍ ഓഫീസ്, ജനപ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് പോസിറ്റീവ് ആയവരെ മാത്രമേ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കൂ. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിനായി മാങ്ങോട് കേരള മെഡിക്കല്‍ കോളെജ്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നീ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കും. ഇത്തരത്തില്‍ സംവിധാനം ഒരുക്കുമ്പോള്‍ നിലവില്‍ ജില്ലാശുപത്രിയിലുള്ള ആശങ്കയും പരിഹരിക്കപ്പെടും.

ഗവ. മെഡിക്കല്‍ കോളേജിലേക്ക് കോവിഡ് രോഗികളെ മാറ്റുമ്പോള്‍ ഓക്‌സിജന്‍ കണക്ഷന്‍, ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നതാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ പരിശോധിക്കുന്നതിനായി ജില്ലാശുപത്രിയില്‍ പ്രത്യേക ബ്ലോക്ക് തന്നെ മാറ്റിവെയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മാറ്റം വരുത്താത്തതാണ് ജില്ലാ മെഡിക്കല്‍ ഓഫീസും സംസ്ഥാന ആരോഗ്യ വകുപ്പും നല്‍കുന്ന ജില്ലയിലെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാവാന്‍ കാരണമെന്നും പട്ടിക പുതുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍ ഡി ബാലമുരളിയും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

1000 ടെസ്റ്റുകള്‍: പരിശോധനാഫലം 45 മിനിറ്റനകം

അഞ്ച് വിഭാഗങ്ങളായി തിരിച്ച് റാപിഡ് ആന്റിബോഡി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനം

കോവിഡ് 19 മായി ബന്ധപ്പെട്ട് സമൂഹവ്യാപന സാധ്യത മനസ്സിലാക്കാന്‍ അഞ്ച് വിഭാഗങ്ങളിലായി റാപിഡ് ആന്റിബോഡി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ 1000 ടെസ്റ്റുകള്‍ നടത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്. 45 മിനിറ്റിനകം പരിശോധനാ ഫലം ലഭ്യമാകും. ആദ്യ വിഭാഗത്തില്‍ കോവിഡ് രോഗവുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യവകുപ്പ് പ്രതിനിധികള്‍/ ജീവനക്കാര്‍, രണ്ടാം വിഭാഗത്തില്‍ ഫ്രന്റ്‌ലൈന്‍ വര്‍ക്കേഴ്‌സായ പോലീസ്, ഫീല്‍ഡുതല ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പത്ര ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കിച്ചനില്‍ ഉള്ളവര്‍ തുടങ്ങിയവരെ പരിശോധനയ്ക്ക് വിധേയമാക്കും. ക്വാറന്റൈനില്‍ കഴിയുന്നവരാണ് മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുക. 60 വയസ്സിന് മുകളിലുള്ള വയോധികരും കുട്ടികളും നാലാം വിഭാഗത്തില്‍ ഉള്‍പ്പെടും. വിദേശത്തുനിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ് അഞ്ചാം വിഭാഗക്കാര്‍. ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യന്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ ഇതിനായി നിയോഗിക്കും.

പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിന് താല്‍ക്കാലിക മെഷീന്‍ ലഭ്യമായിട്ടുണ്ട്. ഗവ. മെഡിക്കല്‍ കോളേജില്‍ ഇതിനായുള്ള ലാബ് സജ്ജീകരിച്ചു വരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിക്കായി അടുത്തദിവസം തന്നെ അപേക്ഷ നല്‍കും. പി സി ആര്‍ മെഷ്യന്‍ ലഭ്യമാക്കുന്നതിന് 30 ലക്ഷം അനുവദിച്ചതായും മന്ത്രി അറിയിച്ചു.

നിലവില്‍ തൃശൂരിലും ആലപ്പുഴ എന്‍.ഐ.വി.യിലുമാണ് പരിശോധനയ്ക്കായി സാമ്പിളുകള്‍ അയക്കുന്നത്. ഇത്തരത്തില്‍ അയച്ച 2177 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതലത്തില്‍ ഒരു കോഡിനേറ്ററെ ആവശ്യമുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിലെ ഒഴിവും നികത്തും.

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ മികച്ച സമീപനം

ലോക്ക് ഡോണ്‍ ഇളവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിശ്വാസികള്‍, വിവിധ മതാധ്യക്ഷന്മാര്‍ മികച്ച സമീപനമാണ് സ്വീകരിച്ചത്. ജില്ലയിലാകെ 346 അമ്പലങ്ങളില്‍ 36 എണ്ണം മാത്രമാണ് തുറന്നത്. 261 മുസ്ലിം പള്ളികളില്‍ ഒരെണ്ണവും 114 ക്രിസ്ത്യന്‍ പള്ളികളില്‍ ഒന്നും തന്നെ തുറന്നിട്ടുമില്ല.

തുറന്ന 37 ആരാധനാലയങ്ങളും കോവിഡ് നിബന്ധനകള്‍ പാലിച്ചാണ് പ്രവൃത്തികള്‍ നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആരാധനാ കര്‍മ്മങ്ങളും ചടങ്ങുകളും നടത്തുന്നത്. 100 സ്‌ക്വയര്‍ ഫീറ്റില്‍ 15 പേര്‍ക്കാണ് അനുമതി. രണ്ടുമീറ്റര്‍ സാമൂഹിക അകലവും നിര്‍ബന്ധമായും പാലിക്കണം. ആരാധനാലയങ്ങളില്‍ എത്തുന്ന വിശ്വാസികളുടെ പേര്, മൊബൈല്‍ നമ്പര്‍, സമയം എന്നിവ രേഖപ്പെടുത്തുന്നതിനായി രജിസ്റ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഒരു ആരാധനാലയങ്ങളും തുറക്കില്ല.

ആദ്യ രണ്ടു ഘട്ടങ്ങളിലെ ഇടപെടലും സഹകരണവും രോഗബാധയ്ക്ക് മികച്ച രീതിയില്‍ തടയിട്ടു
ഹോം ക്വാറന്റൈന്‍ നിബന്ധനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അനിവാര്യം

ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ് അടക്കമുള്ളവര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയതിന്റെ ഭാഗമായാണ് അതിര്‍ത്തി ജില്ലയായിരുന്നിട്ടും ആദിവാസി മേഖലകളില്‍ ഇതുവരെ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തതെന്ന് മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവുകള്‍ വര്‍ധിച്ചെങ്കിലും ഹോം ക്വാറന്റൈനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിബന്ധനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ചിലര്‍ സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാക്കിയതിനാലാണ് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, അമ്പലപ്പാറ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി മാറിയത്. ഇത്തരത്തില്‍ പൊതുജനങ്ങള്‍ നിസ്സഹകരണ മനോഭാവം പുലര്‍ത്തിയാല്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും ഹോട്ട്‌സ്‌പോട്ടായി മാറും. അതിനാല്‍ ആദ്യ രണ്ടു ഘട്ടങ്ങളിലെന്ന പോലെ ശക്തമായ നിലപാട് ഈ മൂന്നാം ഘട്ടത്തിലും സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.

ഹോം ക്വാറന്റൈന്‍ ഫലപ്രദമായി പിന്തുടര്‍ന്നതിനാലാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും സമ്പര്‍ക്കസാധ്യത കുറയുകയും രോഗപ്രതിരോധം നടത്താന്‍ ജില്ലയ്ക്ക് സാധിച്ചതും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സമാനമായി പൊതുജനങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും കക്ഷി രാഷ്ട്രീയ ഭേദമന്യേ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ നിലവിലെ സാഹചര്യം മറികടക്കാനാവുമെന്നും രോഗവ്യാപനം തടയാനാകുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ജില്ലാ ആശുപത്രിയില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് പരാതികളില്ല

നിലവില്‍ ജില്ലാ ആശുപത്രിയില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് പരാതികളില്ലെന്നും മന്ത്രി എ കെ ബാലന്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ ആശുപത്രിയിലെ കോവിഡ് എം.എം വാര്‍ഡിലെ രോഗികള്‍ക്ക് ഭക്ഷണവിതരണ നടത്താന്‍ സമയം വൈകിയെന്ന സംബന്ധിച്ച ആരോപണം പരിഹരിച്ചിരുന്നു. ഇതനുസരിച്ച് പ്രഭാതഭക്ഷണം കുടുംബശ്രീയാണ് നല്‍കുന്നത്. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സന്നദ്ധസംഘടനകളാണ് ലഭ്യമാക്കുന്നത്. ഇതിനുപുറമേ രാവിലത്തെ ചായ ഗസറ്റഡ് ഓഫീസേഴ്സ് സംഘടനയും വൈകുന്നേരത്തെ ചായ സര്‍ക്കാരാണ് നല്‍കുന്നത്. എന്തെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ടവരെ നേരിട്ടറിയിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വാർത്ത : യു എ റഷീദ് പാലത്തറഗേറ്റ്,പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment