തിരുവനന്തപുരം : സംസ്ഥാനത്ത് ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആരാധനാലയങ്ങളാകുമ്പോൾ വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഇതു തന്നെയാണന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആയ ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചകളില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആണ്. കോവിഡിന് പുറമേ മഴക്കാലരോഗങ്ങള്‍ തടയുക എന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്താകെ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇത് ഗൗരവതരമായ കാര്യമായതിനാല്‍ സര്‍വകക്ഷിയോഗത്തില്‍ അംഗീകരിക്കുകയായിരുന്നു.