പത്തനംതിട്ട∙ കൊടുമണിൽ പത്താം ക്ലാസ് വിദ്യാർഥിയെ സമപ്രായക്കാരായ വിദ്യാർഥികൾ വെട്ടി കൊലപ്പെടുത്തിയത് മുൻ വൈരാഗ്യം മൂലമെന്ന് പൊലീസ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. സുഹൃത്തുക്കളായ മൂവരും ചേർന്ന് മൊബൈൽ ഫോണിൽ ഗെയിം കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങനെ കളിക്കുന്നതിനിടെ കളിയാക്കിയതിലുള്ള വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിദ്യാർഥികളിൽ നിന്നു ലഭിച്ച മൊഴി സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. .
കൊലപാതകത്തിനു പിന്നിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവർ സുഹൃത്തുക്കളായിരുന്നു. ഇവരുടെ കൊടുക്കൽ വാങ്ങൽ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചീറ്റിങ്ങ് ഉണ്ടായി… എന്നിങ്ങനെയൊക്കെ കുട്ടികൾ പറയുന്നതെന്നാണ് പത്തനംതിട്ട എസ്പി കെ.ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞത്.
കൊലപാതകം നടത്തുക മാത്രമല്ല അത് പുറത്തറിയാതിരിക്കാനുള്ള മാർഗവും ഇവർ തേടിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖിൽ ബോധമറ്റ് വീണു. തുടർന്ന് സമീപത്തു കിടന്ന മഴു എടുത്ത് വെട്ടി. മരണം ഉറപ്പാക്കിയ ശേഷം മഴു കൊണ്ട് കഴുത്തിൽ വെട്ടി. മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമകഥ വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാർഥികൾ പറഞ്ഞതായി പൊലിസ് പറഞ്ഞു. പിന്നീട് ഒരു കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ട് സമീപത്തു നിന്നും മണ്ണുവാരിയിട്ടു. കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി അറിയിച്ചു.