ശൂരനാട്: തൊടിയൂർ എ ഡി മാർബിൾസ് ആൻഡ് ടൈൽസ് എന്ന സ്ഥാപനത്തിൽ നിന്നും സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത കേസിൽ പ്രതിയായ അമ്പലത്തുംഭാഗം റേഡിയോ മുക്ക് പ്രജിത്ത് ഭവനം വീട്ടിൽ പ്രജിത്ത്(23) ആണ് ശൂരനാട് പോലീസിൻറെ പിടിയിലായത്. 17-ാം തീയതിയിൽ ആയിരുന്നു സംഭവം. അന്നേദിവസം ഉച്ചകഴിഞ്ഞ് സ്ഥാപനത്തിലെ ജീവനക്കാർ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് ജീവനക്കാരുടെ മുറിയിൽ കടന്നാണ് പ്രതി മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്തത്.
കടയുടെ സമീപത്ത് ബൈക്കിലെത്തിയ പ്രതി മതിൽ ചാടി കടന്ന് ജീവനക്കാരുടെ വിശ്രമ മുറിയിലെത്തി മൊബൈൽഫോൺ മോഷ്ടിച്ചു എടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ചെടുത്ത മൊബൈൽ ഫോൺ പ്രതി അടൂരിൽ ഉള്ള റോയൽ മൊബൈൽസ് എന്ന സ്ഥാപനത്തിൽ വിറ്റു. ശൂരനാട് ഇൻസ്പെക്ടർ ജിംസ്റ്റൽ, എസ് ഐ മാരായ ശ്രീജിത്ത്,ജയചന്ദ്ര ബാബു, എഎസ് ഐ മാരായ മധുസൂദനൻ, നൗഷാദ്,ഹരി സിപിഒ അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അടൂരിൽ ഉള്ള റോയൽ മൊബൈൽസ് എന്ന സ്ഥാപനത്തിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും മോഷ്ടിച്ചെടുത്ത മൊബൈൽ ഫോൺ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
പന്തീരായിരം രൂപ വിലയുള്ളത് ആയിരുന്നു മൊബൈൽ ഫോൺ. മൊബൈൽ ഫോൺ വിറ്റ് കിട്ടുന്ന പണം കഞ്ചാവ് വാങ്ങാൻ ആയിരുന്നു എന്നാണ് പ്രതി നൽകിയ മൊഴി.