പത്തനംതിട്ട: ഇറ്റലിയില്‍നിന്ന് തിരിച്ചെത്തിയ പന്തളം സ്വദേശിയായ 24കാരന് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പന്തളത്തെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള യുവാവിനെ ചൊവ്വാഴ്ച ഡിസ്ചര്‍ജ് ചെയ്യും.
കൊറോണ വൈറസിനെ സമാനമായ രോഗലക്ഷണം തെളിഞ്ഞതിനെ തുടർന്ന് ആണ് കഴിഞ്ഞ വെള്ളിയാഴ്ച യുവാവിനെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത് . ജില്ലയ്ക്ക് ഏറെ ആശ്വാസമായി തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിന്റെ പരിശോധനഫലം പുറത്തുവന്നത്.
അതേസമയം ഒരു ഡോക്ടര്‍ അടക്കം നാല് പേരെകൂടി ആണ് ജില്ലയില്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നത്. ഏഴ് പേരുടെ പരിശോധനഫലം കൂടി ഇനി ലഭിക്കാനുണ്ട്. കൂടുതല്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എഎല്‍ ഷീജ അറിയിച്ചിരിക്കുന്നത് . കല്‍ബുര്‍ഗിയില്‍നിന്ന് ചൊവ്വാഴ്ച എത്തുന്ന വിദ്യാര്‍ഥികളെ പ്രാഥമിക പരിശോധന നടത്തി വൈറസ് ലക്ഷണമില്ലെങ്കില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടുമെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചവരുടെ പൂര്‍ണമായ റൂട്ട് മാപ്പ് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവില്‍ 24 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.