തൃശൂർ : തിരൂരിൽ വീട്ടമ്മയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി കഴുത്തിൽ കയറിട്ടു കുരുക്കിയ ശേഷം ചുറ്റികകകൊണ്ടു തലയ്ക്കടിച്ചു മാല കവർന്ന കേസിൽ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ. ചാലക്കുടിയിലെ മേലൂരിൽ വാടകയയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂർ ദേശം കുമാരമംഗലം പാഴേരിയിൽ ജാഫർ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരെയാണ് നിഴൽ പൊലീസ് സംഘം പിടികൂടിയത്.
പ്രതികൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും നമ്പർ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു. ഒൻപതിന് പത്താഴക്കുണ്ട് ഡാമിനു സമീപമാണു സംഭവം നടന്നത്. പൂമല വട്ടായി കരിമ്പത്തു പരേതനായ ബാലന്റെ ഭാര്യ സുശീല (70) ആണ് ആക്രമണത്തിനു ശേഷം കവർച്ചയ്ക്കിരയായത്. ബസ് കാത്തുനിന്ന സുശീലയെ ജാഫറും സിന്ധുവും കൂടി സ്നേഹപൂർവം നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി
നായരങ്ങാടിയിലെ കനാൽ ബണ്ടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ സുശീലയുടെ കഴുത്തിൽ സിന്ധു കയറിട്ടു കുരുക്കി. വായിൽ തുണി തിരുകി. ജാഫർ ചുറ്റികയും വീൽ സ്പാനറുംകൊണ്ടു തലയ്ക്കടിച്ച ശേഷം മാല പൊട്ടിച്ചെടുത്ത് ഇവരെ ഡാമിനരികിൽ തള്ളി. സുശീല അപകടനില തരണം ചെയ്തതായി കമ്മിഷണർ ആർ. ആദിത്യ അറിയിച്ചു.