കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. മട്ടന്നൂരിനു സമീപം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡൻ്റായിരുന്ന എടയന്നൂര്‍ സ്കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബിൻ്റെ (30) കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
അതേസമയം നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ അറിയിച്ചു. ഊട്ട് ഉത്സവം കണക്കിലെടുത്ത് പയ്യാവൂര്‍ പഞ്ചായത്തിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
മട്ടന്നൂര്‍ സ്റ്റേഷന് പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് തിങ്കളാഴ്ച രാത്രി 11.30 മണിയോടെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബേറില്‍ പരിക്കേറ്റ ഷുഹൈബിൻ്റെ സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) എന്നിവര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.