കൊട്ടാരക്കര : ഓയൂർ -കായംകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന നിർമ്മല കെ എൽ 31J7578 എന്ന സ്വകാര്യ ബസാണ് കൊട്ടാരക്കരയിൽ സേഫ് കേരള എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടിയത്. എസ്സ് .പി.സി ക്യാമ്പ് കഴിഞ്ഞ് യൂണിഫോമിൽ എത്തിയ പൂയപ്പള്ളി ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് കൺസഷൻ ചാർജ് നൽകാതെ ബസിൽ നിന്നും ഇറക്കിവിട്ടത്. സ്കൂൾ അധികൃതരും, രക്ഷകർത്താക്കളും നൽകിയ പരാതിയിൽ സി.സി റ്റി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. കണ്ടക്ടർ ലൈസൻസില്ലാതെയാണ് കണ്ടക്ടറായി പ്രവർത്തിച്ചതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സ്പീഡ് ഗവർണർ, ബ്രേക്ക് മുതലായവിൽ തകരാറ് കണ്ടെത്തിയതിനാൽ ബസിൻ്റെ ഫിറ്റ്നെസ്സ് താൽക്കാലികമായി റദ്ദ് ചെയ്തു. അവധി ദിവസങ്ങളിലും പഠനാവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണമെന്ന ഉത്തരവ് ഉള്ളപ്പോൾ, വിദ്യാർത്ഥികളോട് മോശമായി പെരുമാറി ബസിൽ നിന്നും ഇറക്കിവിട്ട അടൂർ നെല്ലിമുകൾ സ്വദേശിയായ ഷിബു എന്ന കണ്ടക്ടർക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എൻഫോഴ്സ്മെൻ്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൻ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലിജിൻ, മഞ്ജു എന്നിവരാണ് വാഹനം പിടികൂടിയത്
