കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ പോയി ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർ നിരവധിയാണ്. സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവർക്കും ഇത്തരത്തിൽ വിദേശപഠനത്തിന് ആഗ്രഹമുണ്ടായിരിക്കും. ആ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിക്കുകയാണ് സംസ്ഥാന പട്ടികജാതി പട്ടികവർഗ വകുപ്പ്. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലയിൽ ഉപരിപഠനം നടത്തുന്നതിന് ഒരാൾക്ക് പരമാവധി 25 ലക്ഷം രൂപയാണ് പഠനസഹായമായി നൽകുന്നത്.2017ൽ ആരംഭിച്ച പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള വിദേശ പഠനധനസഹായം ഇതുവരെ 19 പേരാണ് ഉപയോഗപ്പെടുത്തിയത്. 25 ലക്ഷം രൂപ വീതം 19 പേർക്കായി 4,75,00,000 രൂപ പട്ടികവർഗ വകുപ്പ് നൽകി കഴിഞ്ഞു. സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ബിരുദത്തിന് 50 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ 35 വയസിന് താഴെയുള്ളവർക്കാണ് വിദേശ പഠന ധനസഹായത്തിന് അപേക്ഷിക്കാൻ കഴിയുക. വിമാനയാത്രാക്കൂലി, മെഡിക്കൽ ഇൻഷൂറൻസ്, ട്യൂഷൻ ഫീ, ഹോസ്റ്റൽ ഫീ, തിരികെ ലഭിക്കാത്ത മറ്റ് ഫീസുകൾ, താമസം, വിസ ചാർജ് എന്നിവയ്ക്കാണ് പദ്ധതിയിൽനിന്നും വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നത്.
