കുണ്ടറ : കുമ്പളം ചരിവുപുരയിടം വീട്ടിൽ ആന്റിണി ലോപ്പോസ് മകൻ ആഷിക്ക് ലോപ്പസ് (28) ആണ് ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്സിൽ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. പടപ്പക്കര, കരിക്കുഴി കാഞ്ഞിരംവിള തെക്കതിൽ ജോൺസൺ മകൻ ജോൺപോൾ (31) ആണ് കൊല്ലപ്പെട്ടത്. 05.07.2021 തീയതി വൈകിട്ട് 7 മണിയോടെ കുമ്പളം കല്ലുവിള ട്രാൻസ്ഫോമറിന് കിഴക്കുവശമുള്ള പ്രതിയായ ആഷിക്കിന്റെ വീടിന്റെ സമീപം വച്ച് ആഷിക്ക് കത്തി കൊണ്ട് ജോൺപോളിനെ കുത്തുകയായിരുന്നു. ഇടത് വശം വയറ്റിലും, ഇടതു കാൽ തുടയിലും ആഴത്തിൽ മുറിവു പറ്റി. സംഭവമറിഞ്ഞ് സ്ഥലത്ത് ഓടിയെത്തിയ ജോൺപോളിന്റെ ഭാര്യാ പിതാവിനെ അസഭ്യം പറയുകയും, ജോൺപോളിനെ ആശുപത്രിയിൽ കൊണ്ട് പോകാനായി ആംബുലൻസിൽ കയറ്റിയപ്പോൾ പ്രതി ആംബുലൻസും തടയുകയായിരുന്നു. ഏറെ നേരത്തിനു ശേഷം 8 മണിയോടെ കുണ്ടറയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ജോൺപോൾ മരണപ്പെടുകയായിരുന്നു. പ്രതിയുടെ വീടിനടുത്താണ് മരണപ്പെട്ട ജോൺപോളിന്റെ ഭാര്യ വീട്. പ്രതിയുടെ അമ്മയെ പ്രതി ഉപദ്രവിക്കുന്നതിനെ ജോൺപോൾ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ ( 06.07.2021) വൈകിട്ട് 4 മണിയോടെ പ്രതിയെ കുണ്ടറ എസ്സ്.എച്ച്.ഒ യുടെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
