കൊച്ചി: സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ശക്തമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ടീക്കാറാം മീണ. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ജില്ലയിൽ 21 പ്രശ്നബാധിത ബൂത്തുകൾ ഉള്ളതായി അറിയിച്ചു.
ദുർബലവിഭാഗത്തിലെ വോട്ടർമാരെ ദുരുപയോഗിക്കാൻ സാധ്യതയുള്ള ഒറ്റ ബൂത്തുകളും ജില്ലയിലില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോജിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കും. മൂന്ന് വിഭാഗത്തിലുള്ള വോട്ടർമാർക്കാണ് പോസ്റ്റൽ വോട്ടിംഗ് സൗകര്യം ഒരുക്കുന്നത്. 80 വയസ്സ് പൂർത്തിയായവർ, ഭിന്നശേഷിയുള്ളവർ, കോവിഡ് ബാധിതർ എന്നിവയാണ് മൂന്ന് വിഭാഗങ്ങൾ.
പോസ്റ്റൽ വോട്ടിംഗ് സംവിധാനം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേതിൽ നിന്നും വ്യത്യസ്തമായിരിക്കും. മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുടെ പട്ടിക ജില്ലാതലത്തിൽ തയ്യാറാക്കും. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ മുഖേനെയാണ് പോസ്റ്റൽ വോട്ടിംഗ് നടത്തുന്നത്. പോസ്റ്റൽ വോട്ടിംഗ് സൗകര്യം അർഹത ഉറപ്പാക്കിയാണ് നൽകുന്നത്. സഞ്ചരിക്കുന്ന പോളിംഗ് സ്റ്റേഷന്റെ മാതൃകയിലാകും പോസ്റ്റൽ വോട്ടിംഗ് സംവിധാനം പ്രവർത്തിക്കുക. പോസ്റ്റൽ ബാലറ്റുകളുടെ വിതരണം ഈ പ്രത്യേക സംഘമായിരിക്കും നടത്തുക. സംഘത്തിൽ രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ , അതാത് പ്രദേശത്തെ ബി.എൽ.ഒമാർ എന്നിവർ ഉണ്ടായിരിക്കും. പോസ്റ്റൽ ബാലറ്റ് വിതരണ സമയം എല്ലാ സ്ഥാനാർത്ഥികളെയും മുൻകൂട്ടി അറിയിക്കും. സ്ഥാനാർത്ഥിയോ പോളിംഗ് ഏജന്റിനോ ഈ സംഘത്തിനൊപ്പം ചേരാം. പോസ്റ്റൽ വോട്ടിംഗ് നടക്കുമ്ബോൾ സ്ഥാനാർത്ഥി, ഏജന്റ് അടക്കമുള്ളവർ പുറത്ത് നിൽക്കണം. കോവിഡ് രോഗബാധിതന്റെ വോട്ടിനായി പോകുന്നവർ പൂർണ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയാണ് പോകേണ്ടത്.
ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അച്ചടി മാധ്യമത്തിലും ദൃശ്യ, ശ്രാവ്യമാധ്യമങ്ങളിലും മൂന്ന് പ്രാവശ്യം പ്രസിദ്ധീകരിക്കണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പിന് നിർത്തിയതിന് ബന്ധപ്പെട്ട പാർട്ടികളുടെ വിശദീകരണം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇക്കുറി ഉറപ്പാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ പറഞ്ഞു. പ്രശ്നബാധിത പോളിംഗ് ബൂത്തുകളിൽ നിയോഗിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടികളുടെ പോളിംഗ് ഏജന്റുമാർക്ക് പ്രത്യേക സുരക്ഷ ഒരുക്കും. കള്ളവോട്ട് തടയുന്നതിൽ പോളിംഗ് ഏജന്റുമാരുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കമ്മീഷന്റെ നടപടി. കോവിഡ് സാഹചര്യത്തിൽ ഇത്തവണ കൂടുതൽ ഉപ പോളിംഗ് സ്റ്റേഷനുകൾ വേണ്ടിവരും ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി ആയിരം വോട്ടർമാരെയാണ് അനുവദിക്കുക. സംസ്ഥാനത്ത് നിലവിൽ 25040 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ആയിരം വോട്ടർമാരുടെ ക്രമീകരണ സാഹചര്യത്തിൽ 15730 പോളിംഗ് സ്റ്റേഷനുകൾ കൂടുതലായി വേണ്ടിവരും. 40771 സ്റ്റേഷനുകൾ സംസ്ഥാനത്ത് ഉണ്ടാകുമെന്ന് കമ്മീഷ്ണർ പറഞ്ഞു.
പ്രധാന പോളിംഗ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലോ അതിന്റെ 200 മീറ്റർ ചുറ്റളവിലോ ആയിരിക്കും ഉപ പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ സമ്മതത്തോടെയായിരിക്കും ഉപ പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കുക. ജില്ലയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ വിവിധ തെരഞ്ഞെടുപ്പ് ചുമതലകളുടെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ ് ക്രമീകരണങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറിയാൽ സസ്പെൻഷനും പ്രോസിക്യൂഷനുമടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കും. കള്ളവോട്ടിന് ശ്രമിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങളിൽ നടപടി സ്വീകരിക്കാത്ത പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പൂർണസുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കളക്ടർ എസ്. സുഹാസ് , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി.ഒ.ടി മനോജ്, സബ് കളക്ടർ ഹാരിസ് റഷീദ്, തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.