ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിന് തടയിടാൻ കേന്ദ്ര -സംസ്ഥാന സർകാരുകൾ പരോക്ഷ നികുതി കുറയ്ക്കണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ധനനയ സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്ത് ഉൾപെടെ വിവിധ മേഖലകളിൽ ഈ വില വർധനവ് പ്രകടമാകുന്നുണ്ട്. വില വർധനവ് തടയാൻ സർകാർ ഇടപെടൽ അനിവാര്യമാണെന്നും ആർബിഐ ഗവർണർ പറഞ്ഞു.
ഡിസംബറിലെ വിലക്കയറ്റം 5.5 ശതമാനമാണ്. ക്രൂഡ് ഓയിൽ വില വർധിച്ചതും പരോക്ഷ നികുതികളുമാണ് ഇന്ധനവിലക്കയറ്റത്തിന് കാരണമാകുന്നത്.
അതേസമയം, രാജ്യത്ത് ബുധനാഴ്ചയും ഇന്ധന വില വർധിച്ചു. ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ പെട്രോളിനും ഡീസലിനും വർധിച്ചത് 21 രൂപയാണ്. 2020 ജൂൺ മുതൽ 2021 ഫെബ്രുവരി വരെയുള്ള ഒൻപത് മാസം കൊണ്ടാണ് ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 21 രൂപ വർധിച്ചത്.
പെട്രോൾ വില 100 രൂപയിൽ എത്താതെ ഇന്ധനവില കുറയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. രാജ്യത്ത് എക്കാലത്തെയും സർവകാല റെകോർഡിലേക്കാണ് ഇന്ധന വില കുതിച്ചുയരുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധിക്കാൻ കാരണമെന്ന് എണ്ണ കമ്പനികൾ വിശദീകരിക്കുന്നു.