തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാർക്കിടയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. അൻപതിലധികം പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടു താഴെ ദർബാർ ഹാളിൽ വച്ച് ക്യാന്റീൻ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം മൂവായിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് പ്രധാന ആരോപണം.
അതേസമയം കൊവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് ഹൗസിംഗ് സഹകരണ സംഘം അടച്ചു. സെക്രട്ടറിയേറ്റിൽ കൊവിഡ് നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ധനവകുപ്പിലെ നിർണായക തീരുമാനങ്ങളെടുക്കുന്ന ഡെവലപ്പ്മെന്റ് ഹാൾ ആണ് ആദ്യം അടച്ചത്. ഇതിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാർക്കും രോഗബാധ പടരുകയായിരുന്നു. ഇതോടെ സെക്രട്ടറിയേറ്റിൽ വരുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും രംഗത്ത് വന്നിട്ടുണ്ട്.