കാസര്‍കോട് : യുവതികള്‍ അടങ്ങുന്ന മംഗളൂരു ഹണി ട്രാപ്പ് സംഘം കാസര്‍കോട്ടും കെണികള്‍ ഒരുക്കുന്നു. കാസര്‍കോട് സ്വദേശിനികള്‍ അടക്കം സംഘത്തിന്റെ കെണിയില്‍പെട്ടത് ഏഴ് പേര്. മലയാളിയായ ബസ് ജീവനക്കാരനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് സൂറത്കല്‍ കൃഷണാപുര റോഡിലെ ബീഡിത്തൊഴിലാളി രേഷ്മ എന്ന നീമ (32), ഇന്‍ഷുറന്‍സ് കമ്പനിയിൽ ജോലി ചെയ്യുന്ന സീനത്ത് മുബീന് (28), ഡ്രൈവര്‍മാരായ കൃഷ്ണപുരയിലെ ഇക്ബാല്‍ മുഹമ്മദ് (35), അബ്ദുല്‍ ഖാദര്‍ നജീബ് (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വ്യാപകമായ ഹണിട്രാപ്പ് സംഘത്തെ കുറിച്ച് സൂചന കിട്ടിയത്.
രേഷ്മയും സീനത്തും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. രണ്ട് മാസത്തോളം ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത ശേഷം യുവതികളിലൊരാള്‍ ബസ് ജീവനക്കാരനെ മംഗളൂരുവിലേക്ക് ക്ഷണിച്ചു. 14 ന് മംഗളൂരുവിലെത്തിയ ബസ് ജീവനക്കാരന് യുവതികളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സൂറത്കലിലെ വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. അവിടെയെത്തിയ ബസ് ജീവനക്കാരനെ ഇക്ബാലും നജീബും ചേര്‍ന്ന് മര്‍ദ്ദിച്ച് വിവസ്ത്രനാക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ എത്തിയ രേഷ്മയും സീനത്തും പണം നല്‍കിയില്ലെങ്കില്‍ നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്നും മാനഭംഗ കേസില്‍ പ്രതിയാക്കുമെന്നും ബസ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി. ഇതോടെ ബസ് ജീവനക്കാരന് 30,000 രൂപ സംഘത്തിന് നല്‍കുകയും ബാക്കി തുക ഉടന്‍ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തതോടെ ഇയാളെ വിട്ടയച്ചു.
പിന്നീട് ബാക്കി തുക ആവശ്യപ്പെട്ട് ഫോണിലൂടെയുള്ള ഭീഷണി തുടരുകയായിരുന്നു. തങ്ങള്‍ കാന കട്ലയിലെ അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടെന്നും പണവുമായി അങ്ങോട്ടു വരണമെന്നുമായിരുന്നു നിര്‍ദ്ദേശം. ബസ് ജീവനക്കാരന് ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് അപ്പാര്‍ട്ടുമെന്റിലെത്തി സംഘത്തെ പിടികൂടുകയും മൊബൈല്‍ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, വാഹനം തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. ബസ് ജീവക്കാരനടക്കം Aഏഴുമലയാളികളുടെ നഗ്ന വീഡിയോകള്‍ ഹണിട്രാപ്പ് സംഘം ചിത്രീകരിച്ച് പണം തട്ടിയിട്ടുണ്ടെന്നും ബ്ലാക്ക് മെയിലിന് ഇരകളായവരില്‍ കാസര്‍കോട് സ്വദേശികളുമുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മാനഹാനി ഭയന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹണിട്രാപ്പ് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.