തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നൽകി. വേനൽച്ചൂടും വൈദ്യുതി ആവശ്യകതയും ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ 800 മുതൽ 900 മെഗാവാട്ട് വരെ വൻ വർധനവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്. വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിലാണ് വിതരണ ശൃംഖലയെ സംരക്ഷിക്കാൻ നിയന്ത്രണം ഏർപ്പെടുത്താൻ ബോർഡ് നിർബന്ധിതമാകുന്നത്. വൈകുന്നേരം 6.30 മുതൽ രാത്രി 12.30 വരെയുള്ള പീക്ക് സമയത്താണ് പ്രധാനമായും നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സാധ്യതയുള്ളത്.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തര ക്രമീകരണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഉയർന്ന ഡിമാൻഡ് ഉള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് ബോർഡ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. പീക്ക് അവറുകളിൽ എയർ കണ്ടീഷണറുകൾ, വാട്ടർ ഹീറ്ററുകൾ, വാഷിംഗ് മെഷീനുകൾ, പമ്പുകൾ തുടങ്ങിയ കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങൾ പരമാവധി പ്രവർത്തിപ്പിക്കരുതെന്ന് നിർദ്ദേശമുണ്ട്. വൈദ്യുതി ഉപയോഗം ക്രമീകരിക്കാൻ ഉപഭോക്താക്കൾ സഹകരിച്ചാൽ മാത്രമേ അപ്രതീക്ഷിത വൈദ്യുതി തടസ്സങ്ങളും വോൾട്ടേജ് ക്ഷാമവും ഒഴിവാക്കാൻ സാധിക്കൂ. സംസ്ഥാനത്തെ ജനങ്ങൾ അനാവശ്യമായി ലൈറ്റുകളും മറ്റ് വൈദ്യുതോപകരണങ്ങളും പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നത് വൻതോതിലുള്ള ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കാൻ ഏറെ സഹായകരമാകും.
