തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണത്തിനായുള്ള റോക്കറ്റ് നിർമാണം പൂർണമായും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഐ.എസ്.ആർ.ഒ. തീരുമാനിച്ചു. എസ്.എസ്.എൽ.വി., പി.എസ്.എൽ.വി., എൽ.വി.എം.-3 എന്നീ മൂന്ന് റോക്കറ്റുകളുടെ സാങ്കേതികവിദ്യയാണ് സ്വകാര്യ കമ്പനികൾക്ക് കൈമാറുക. ഇതിനുള്ള നടപടികൾ തുടങ്ങിയതായി ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ഇൻസ്പെയസിന്റെ ചെയർമാൻ ഡോ. പവൻകുമാർ ഗോയങ്കെ വ്യക്തമാക്കി.
റോക്കറ്റുകളുടെയും ചെറു ഉപഗ്രഹങ്ങളുടെയും നിർമാണം പൂർണമായും സ്വകാര്യമേഖലയ്ക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ കൈമാറുന്നതോടെ ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകളിലുമായിരിക്കും ഐ.എസ്.ആർ.ഒ. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
