കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല രോഗബാധ പടരുന്നതായി റിപ്പോർട്ട്. കോളിയാടി സ്കൂളിലെ ഏഴ് കുട്ടികൾക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം പതിനാറായി ഉയർന്നു.
നേരത്തെ പരിശോധനയ്ക്കയച്ച 16 സാമ്പിളുകളിൽ ഒൻപതെണ്ണം കഴിഞ്ഞദിവസം പോസിറ്റീവായിരുന്നു. ബാക്കി ഏഴുപേരുടെ പരിശോധനാ ഫലം കൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം.
കടുത്ത വയറിളക്കമാണ് ഇതിന്റെ പ്രധാന ലക്ഷണം. മലിന ജലവും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിലൂടെയും മറ്റുള്ളവരിലേക്ക് ബാക്ടീരിയ എത്താം.
സമ്പർക്കമുണ്ടായി ഒന്നോ രണ്ടോ ദിവസത്തിനകമോ അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിലോ രോഗലക്ഷണങ്ങൾ പ്രകടമാകാം. പ്രതിരോധശേഷി കുറഞ്ഞവർക്കും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും രോഗസാധ്യത കൂടുതലാണ്
