ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ സൈനികരും കൊല്ലപ്പെട്ടതായി പാക് സൈന്യം സ്ഥിരീകരിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പാകിസ്താൻ മിലിട്ടറിയുടെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. എന്നാൽ എത്രപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.
റഷ്യൻ നിർമ്മിത എം.ഐ-17 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പറന്നുയരുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് തൊട്ടുപിന്നാലെ രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സംഭവസ്ഥലത്തെത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
