7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ കേരളം പുതുചരിത്രം രചിച്ച കാലഘട്ടമാണ് കഴിഞ്ഞ 10 വർഷങ്ങളെന്നും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഇന്ന് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമായി മാറി എന്നതാണെന്നും മന്ത്രി പറഞ്ഞു.
148 ആദിവാസി ഉന്നതികളിൽ സർക്കാറിന്റെ ചിലവിൽ നേരിട്ട് ഭക്ഷ്യധാന്യം എത്തിക്കുന്നു. അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും ഉൾപ്പെടെയുള്ള ക്ഷേമ സ്ഥാപനങ്ങളിൽ മുഴുവൻ ആളുകൾക്കും ആവശ്യമുള്ള ഭക്ഷ്യധാന്യമെത്തുന്നു എന്ന് ഉറപ്പുവരുത്തുന്നു.
റേഷൻ കടയിൽ പോകാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെ ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നാമ്പുറങ്ങളിലുള്ളവരെപ്പോലും സർക്കാർ ചേർത്തുനിർത്തുകയാണ്. കോവിഡ് മഹാമാരിയും പ്രളയവും ഉണ്ടായ ദുരന്തകാലങ്ങളിൽ ഒരാൾ പോലും പട്ടിണികിടക്കാത്തത് സംസ്ഥാന സർക്കാരിന്റെ ഉറച്ച ഭരണനയവും ഇച്ഛാശക്തിയും കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.പൊതുവിതരണ വകുപ്പിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ ഒരു ഘട്ടത്തിന്റെ പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്. 2013ൽ രാജ്യത്തു നിലവിൽ വന്ന ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2016ൽ കേരളത്തിൽ അധികാരമേറ്റ സംസ്ഥാന സർക്കാർ ഇവിടെ നടപ്പിലാക്കി. 2017 മാർച്ച് 9ന് റേഷൻ വാതിൽപ്പടി വിതരണവും 2018 ജനുവരി 6ന് ഇ-പോസ് സംവിധാനം വഴി മെഷീനിൽ വിരലടയാളം പതിപ്പിച്ചു റേഷൻ വിതരണം ചെയ്യുന്ന സംവിധാനവും നടപ്പിലാക്കി. സപ്ലൈകോ വഴി എൻഡ്-ടു-എൻഡ് കമ്പ്യൂട്ടറൈസേഷൻ നടപ്പിലാക്കി വിതരണം കുറ്റമറ്റതാക്കി.
സാർവത്രിക റേഷനിങ് നിലനിന്ന കേരളത്തിൽ കേന്ദ്ര നിയമം വന്നതോടെ മുൻഗണനാ വിഭാഗത്തിന് മാത്രമായി ഭക്ഷ്യധാന്യം പരിമിതപ്പെട്ട സാഹചര്യം ഉണ്ടായെങ്കിലും, സംസ്ഥാനം സ്വന്തം നിലയിൽ പണം ചിലവഴിച്ച് എല്ലാവർക്കും റേഷൻ ഉറപ്പാക്കുകയാണ്. 51 ലക്ഷം കുടുംബങ്ങൾക്ക് എഫ്.സി.ഐയിൽ നിന്ന് പണം കൊടുത്ത് അരി വാങ്ങിയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഇന്ത്യയിൽ എല്ലാ കുടുംബങ്ങൾക്കും റേഷൻ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു.
