കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനതല നോഡൽ ഓഫീസറായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചുമതലപ്പെടുത്തി. ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
2025-ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ മാതൃകയുടെ തുടർച്ചയായി, തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വഴി പരിസ്ഥിതിക്ക് നാശം സംഭവിക്കാതിരിക്കാനും മാലിന്യം പരമാവധി കുറയ്ക്കാനും രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ഇത്തവണയും ഉറപ്പാക്കും. ഇതിനായുള്ള സർക്കുലറും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഔദ്യോഗിക പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ, കമാനങ്ങൾ, കൊടിതോരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി.വി.സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുനഃചംക്രമണം സാധ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം. പകരം,സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് അംഗീകരിച്ച പുനഃചംക്രമണയോഗ്യമായ പോളി എതിലീൻ അല്ലെങ്കിൽ 100 ശതമാനം കോട്ടൺ ഉപയോഗിച്ചുള്ള ബാനറുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിക്കണം. പ്രചാരണത്തിനുൾപ്പെടെയുള്ള ബാനറുകളിൽ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ. ആർ. കോഡ് എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടാതെ പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും റാലികളിലും റോഡ് ഷോകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി സ്റ്റീൽ, ഗ്ലാസ് എന്നിവ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കണം.
