ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസ്സിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും.
പൊതുവിദ്യാഭ്യാസ മേഖലയിൽ ഏറെക്കാലമായി നിലനിന്നിരുന്ന ചില നിയമപരമായ സങ്കീർണ്ണതകൾക്കും അധ്യാപകരുടെ ആശങ്കകൾക്കും ശാശ്വത പരിഹാരം കാണുന്ന സുപ്രധാനമായ തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഇരുപതിനായിരത്തോളം അധ്യാപകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അധ്യാപകരുടെ നിയമന തീയതി മുതൽ തന്നെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കും. നിയമന അംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
1996ലെ ഭിന്നശേഷി നിയമപ്രകാരം 3 ശതമാനമായി നിശ്ചയിച്ച സംവരണം 2017ൽ 4 ശതമാനമായി. എന്നാൽ എയ്ഡഡ് സ്കൂളുകളിൽ ഇത് നടപ്പിലാക്കുന്നതിൽ വലിയ കാലതാമസമുണ്ടായി. 2022ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് 1996 മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാൻ ഉത്തരവിട്ടു. നിലവിലുള്ള ആയിരക്കണക്കിന് അധ്യാപകരുടെ നിയമനത്തെ ബാധിക്കുമെന്നതിനാൽ സർക്കാർ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് വിധി വന്നതോടെ 2021ന് ശേഷം നിയമിതരായവർക്ക് ദിവസവേതനം മാത്രമായി ശമ്പളം ചുരുങ്ങി. എന്നാൽ എൻ.എസ്.എസ്. നൽകിയ കേസിൽ സുപ്രീം കോടതി, ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ട് ബാക്കിയുള്ളവർക്ക് അപ്രൂവൽ നൽകാൻ ഉത്തരവിട്ടു. ഈ വിധിന്യായം മറ്റ് സമാന മാനേജ്മെന്റുകൾക്കും ബാധകമാക്കോമോ എന്ന് നിയമോപദേശം അന്ന് തേടിയെങ്കിലും അനുകൂലമായ ഉപദേശമല്ല ലഭിച്ചത്. ഈ വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തന്നെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ കേസ് ഏപ്രിൽ 14 ലേയ്ക്ക് വീണ്ടും മാറ്റുകയുണ്ടായി.
