രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, എല്ലാ മതങ്ങളെയും മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന കേരളത്തിന്റെ നിലപാട് ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫറൂഖ് അബ്ദുള്ള. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെ പ്രശംസിച്ച ഫറൂഖ് അബ്ദുള്ള, സംസ്ഥാനത്തിന്റെ ഭരണനേട്ടങ്ങളെയും എടുത്തുപറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ സംസ്ഥാനത്തെ നയിക്കുന്ന രീതിയും, ഓരോ മതത്തെയും ഓരോ മനുഷ്യനെയും ബഹുമാനിക്കുന്ന കേരളത്തിന്റെ സംസ്കാരവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഇത് കേരളത്തിന്റേത് മാത്രമല്ല, രാജ്യത്തിന്റെ തന്നെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. നുണകൾ പ്രചരിപ്പിച്ച് അവ ജനമനസ്സുകളിൽ കയറ്റാനാണ് മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിക്കുന്നത്. മാധ്യമങ്ങൾ ഇന്ന് നുണകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, സത്യങ്ങൾ മൂടപ്പെട്ടിരിക്കുന്നു. നമ്മുടെ പൂർവികർ ബ്രിട്ടീഷുകാരെ ഈ നാട്ടിൽ നിന്ന് പുറത്താക്കിയത് നമ്മളെ തടവുകാരാക്കാനല്ല, മറിച്ച് എല്ലാവർക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയ്ക്ക് വേണ്ടിയാണ്. എന്ത് കഴിക്കണം, എവിടെ പ്രാർത്ഥിക്കണം, എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു ആ പോരാട്ടം.
