ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പി.എസ്.സി.യുടെ വിവരശേഖരണത്തിലെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരള പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിനമാണിത്. പി.എസ്.സി.യുടെ പ്രവർത്തനങ്ങളിൽ ഇന്ന് മുതൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ സമന്വയിപ്പിക്കപ്പെടുകയാണ്. സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് പി.എസ്.സി.ക്കായി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഇത്തരം ഒരു സാങ്കേതികവിദ്യ നടപ്പാക്കുന്നത്. മറ്റു പല മേഖലകളിലെയും പോലെ പി.എസ്.സി. രംഗത്തും കേരളം രാജ്യത്തിന് വഴികാട്ടുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ മൂന്നുലക്ഷത്തിലധികം നിയമനങ്ങൾ കേരള പി.എസ്.സി. നടത്തി. ഇന്ത്യയിൽ നടക്കുന്ന പി.എസ്.സി. നിയമനങ്ങളിൽ അറുപത് ശതമാനവും കേരള പി.എസ്.സി. മുഖേനയാണ് നടക്കുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്.
സമയോചിതമായ ആധുനികവൽക്കരണവും കാര്യക്ഷമവും ചിട്ടയുള്ളതുമായ പ്രവർത്തനങ്ങളുമാണ് പി.എസ്.സി.യെ ഈ നേട്ടങ്ങളിലേക്ക് എത്തിച്ചത്. മറ്റ് പല സംസ്ഥാനങ്ങളിലും ഉയർന്ന തസ്തികകളിൽ മാത്രമാണ് പി.എസ്.സി. മുഖേന നിയമനം നടക്കുന്നത്. എന്നാൽ കേരളത്തിൽ നൂറിൽപ്പരം സർക്കാർ വകുപ്പുകൾ, നൂറിലധികം കമ്പനികൾ, വിവിധ ബോർഡുകൾ, കോർപ്പറേഷനുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലായി 1,763 തസ്തികകളിലേക്കാണ് പി.എസ്.സി. നിയമനം നടത്തുന്നത്.
