പത്തനാപുരം : പിറവന്തൂർ റബ്ബർ പാർക്കിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ആദ്യഘട്ടത്തിൽ ലഭ്യമാക്കിയ 20 പ്ലോട്ടുകളിൽ അഞ്ചു പ്ലോട്ടുകളുടെ അലോക്കേഷൻ നടപടികൾ പൂർത്തിയായി. റബ്ബർ പാർക്കിലെ ആദ്യ സംരംഭമായ പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 85% ത്തിലധികം പൂർത്തിയായി. ഫാക്ടറിക്ക് ആവശ്യമായ മെഷീനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇത് രണ്ടുമാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ടാമതായി പ്രവർത്തനമാരംഭിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. നിലവിലുള്ള വൈദ്യുതി പ്രതിസന്ധി അടക്കം പരിഹരിച്ച് കൂടുതൽ സംരംഭങ്ങൾ പാർക്കിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടന്നുവരികയാണ്. റബ്ബർ പാർക്കിന്റെ ആവശ്യങ്ങൾക്കായി പ്രത്യേക സബ്സ്റ്റേഷൻ എന്ന ആവശ്യത്തോട് വൈദ്യുതി റഗുലേഷൻ കമ്മീഷൻ പ്രതികൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് സുഗമമായ വൈദ്യുതി ലഭ്യതയ്ക്ക് തടസ്സമാണ്. ഡെഡിക്കേറ്റഡ് ഫീഡറിൽ കൂടിയാണ് നിലവിൽ വൈദ്യുതി വിതരണം നടക്കുന്നതെങ്കിലും പ്രായോഗികം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
റബർ പാർക്കിലെ ആദ്യ സംരംഭം ജനുവരിയിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. പാർക്കിന്റെ വികസനത്തിനായി ഇതിനോടകം 15 കോടിയോളം രൂപയാണ് കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയത്തിൽ നിന്നും ലഭ്യമാക്കിയിട്ടുള്ളത്. പാർക്കിന്റെ വിപുലീകരണത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. കഴിഞ്ഞ അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്ന കാന്റീൻ പ്രവർത്തനം നിലവിൽ ആരംഭിച്ചിട്ടുണ്ട്.
അവലോകനയോഗത്തിൽ റബ്ബർ പാർക്ക് എംഡി, സംരംഭകർ, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
