സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളാ സർക്കിളിലെ ജീവനക്കാർ പ്രക്ഷോഭത്തിൽ. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കണം എന്നതാണ് പ്രധാന ആവശ്യം. ബാങ്കിൻ്റെ ചട്ടങ്ങളനുസരിച്ച് ജൂൺ മാസത്തിൽ പൂർത്തിയാകേണ്ട ഈ വർഷത്തെ സ്ഥലംമാറ്റം പലയിടത്തും ഇനിയും ആരംഭിച്ചിട്ടേയില്ല. അധ്യയന വർഷം തുടങ്ങി മൂന്ന് മാസം കഴിഞ്ഞ സ്ഥിതിക്ക്, ഇത് പഠിക്കുന്ന കുട്ടികളുള്ള ജീവനക്കാർക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
സ്ഥലം മാറ്റ പ്രക്രിയയിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കണം എന്നതാണ് ജീവനക്കാരുടെ പ്രധാന മറ്റൊരാവശ്യം. 25,000 രൂപയിലധികം പ്രതിമാസം അധിക വേതനം ലഭിക്കുന്ന തസ്തികകളിലേക്ക് പോലും യാതൊരു മാനദണ്ഡവും മുൻഗണനാ ക്രമവും ഇല്ലാതെയാണ് സ്ഥലം മാറ്റി നിയമിക്കുന്നത്. ഇത് വ്യാപകമായി അഴിമതിക്കും പക്ഷപാതത്തിനും പോലും കാരണമാകുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ആവശ്യമായ പരിരക്ഷ, സ്ഥലം മാറ്റ നടപടികളുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കൽ ഇവ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ബാങ്കുകളിലെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡങ്ങൾ നിഷ്കർഷിച്ചിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഈ നിർദ്ദേശം ഇനിയും നടപ്പിലാക്കാത്തത് സ്ഥാപിത താത്പര്യങ്ങളോടെയാണ് എന്ന് ആക്ഷേപമുണ്ട്. മാനേജ്മെൻ്റിൻ്റെ ഇംഗിതത്തിന് വഴങ്ങാത്ത ജീവനക്കാരെ ശിക്ഷിക്കാനും ഉപദ്രവിക്കാനുമുള്ള ഉപകരണമായി സ്ഥലംമാറ്റത്തെ ദുരുപയോഗം ചെയ്യാനാണ് മാനേജ്മെൻ്റ് സർക്കാർ നിർദ്ദേശം പോലും അവഗണിക്കുന്നത് എന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാരും യൂണിയനും വിഷയം പലയാവർത്തി ബാങ്ക് അധികാരികളുടെയും ലേബർ കമ്മീഷണറുടെയും മുന്നിലെത്തിച്ചെങ്കിലും, ഇനിയും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. ലേബർ കമ്മീഷണർക്ക് മുമ്പാകെ നല്കിയ ഉറപ്പുകൾ പാലിക്കാനോ യൂണിയനുമായി ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ്, ജീവനക്കാരുടെ ഭാഗത്തു നിന്ന് പ്രക്ഷോഭം കടുപ്പിക്കുന്നത്.
തുടക്കമെന്ന നിലയിൽ സെപ്റ്റംബർ 25, 5.15 ന് സ്റ്റേറ്റ് ബാങ്കിൻ്റെ കൊട്ടാരക്കര റീജിയണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടക്കും. എഐബിഇഎ കൊല്ലം ജില്ലാ സെക്രട്ടറി നവീൻ എം എ ഉദ്ഘാടനം ചെയ്യും. പ്രശ്നപരിഹാരമുണ്ടാവുന്നില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും പണി മുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾ പരിഗണനയിലുണ്ടെന്നും സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
