കൊച്ചി: വീട് നിർമ്മിച്ച് നൽകാൻ പണം കൈപ്പറ്റിയ ശേഷം തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടി. പാലക്കാട് മംഗലം ചോലക്കോട് സ്വദേശി കൃഷ്ണദാസ് (36) നെയാണ് പൊലീസ് പിടികൂടിയത്. 11 ലക്ഷം രൂപയ്ക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യ ഗഡു കൈപ്പറ്റിയ ശേഷം തറഭാഗം മാത്രം നിർമ്മിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി ഫോർ ഡി എന്ന കൺസ്ട്രക്ഷൻ സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനാണ് കൃഷ്ണദാസ്. എറണാകുളം കണ്ണമാലിക്കാരനായ പരാതിക്കാരൻ്റെ രണ്ടര സെൻ്റ് സ്ഥലത്ത് വീട് നിർമ്മിച്ച് നൽകാമെന്നാണ് കൃഷ്ണദാസ് വാഗ്ദാനം ചെയ്തത്. 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വീട് നിർമ്മിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി കൃഷ്ണദാസ് ആകെ പറഞ്ഞ ചെലവ് 11 ലക്ഷം രൂപയാണ്.ആദ്യ ഗഡുവായി 5.40 ലക്ഷം രൂപ നൽകണമെന്നും ബാക്കി തുക പതിനായിരം രൂപ വീതം പലിശയില്ലാതെ മാസ തവണകളായി നൽകിയാൽ മതിയെന്നുമായിരുന്നു വാഗ്ദാനം. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് പരാതിക്കാരനുമായി കൃഷ്ണദാസ് കരാർ ഒപ്പിട്ടു. ആദ്യ ഗഡുവായ 5.40 ലക്ഷം രൂപ പല തവണകളായി ഡി ഫോർ ഡി എന്ന സ്ഥാപനത്തിൻ്റെ ആലുവ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് പരാതിക്കാരൻ കൈമാറിയിരുന്നു. പണം കൈപ്പറ്റിയ ശേഷം കൃഷ്ണദാസ് വീടിൻ്റെ തറ ഭാഗം നിർമ്മിച്ചെങ്കിലും പിന്നീട് വീട് പണി മുന്നോട്ട് പോയില്ല.
