നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ ചെന്താമരയുടെ ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അയൽവാസി പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിൽ പ്രതിക്ക് കടുത്ത നിരാശയുണ്ട്. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു.
ഇനി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടു. ഇനി ഒരു ദിവസത്തെ ജാമ്യം പോലും ആവശ്യപ്പെടില്ലെന്നും താൻ ചെയ്തത് വലിയ തെറ്റെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.
അതേസമയം നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. പ്രതി രക്ഷപ്പെട്ട വഴികളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമൊരുക്കിയിരുന്നു. ജനാരോഷമില്ലാതെ തെളിവെടുപ്പ് നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പി പറഞ്ഞു.
കുറ്റകൃത്യത്തിന്റെ പുനരാവിഷ്ക്കരണം നടത്തിയെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. തെളിവെടുപ്പ് ഇതെല്ലാം വീഡിയോ റെക്കോഡ് ചെയ്തിരുന്നു. പിടിയിലായപ്പോൾ പ്രതി നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങളിൽ അടക്കം വ്യക്തതവരുത്തുന്നതിനായാണ് തെളിവെടുപ്പ് നടത്തുന്നത്. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ കസ്റ്റഡിയിൽ വിട്ടത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
.വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും. നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂർ പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ എ.ആർ. ക്യാമ്പിൽ നിന്നുള്ളവർ ഉൾപ്പെടെ 500 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് വിന്യസിച്ചിരുന്നത്.