രോഗങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു (Quality treatment). പാറശാല കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഇരുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് മാതൃ-ശിശു മരണനിരക്ക്, നവജാതശിശുമരണ നിരക്ക് എന്നിവ ഏറ്റവും കുറഞ്ഞ, ആയൂർദൈർഘ്യം ഏറ്റവും കൂടിയ സംസ്ഥാനമാണ് കേരളമെന്നും കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്ത് മികച്ച മാതൃകയായി നിലകൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളം. രോഗങ്ങൾക്ക് മുന്നിൽ കേരളത്തിലെ ഒരാളും നിസഹായരാകരുതെന്നതാണ് സർക്കാരിന്റെ നയം. 1,600 കോടി രൂപയാണ് പ്രതിവർഷം സൗജന്യ ചികിത്സക്കായി സർക്കാർ ചെലവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മലയോരമേഖലയിലെ മികച്ച ആരോഗ്യകേന്ദ്രമായി പാറശാല മാറുകയാണ്. നഗരപ്രാന്തപ്രദേശത്തേക്ക് ക്രിട്ടിക്കൽ കെയർ സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാറശാലയിൽ 50 കോടി രൂപ ചെലവഴിച്ച് ക്രിട്ടിക്കൽ കെയർ കേന്ദ്രം കാലതാമസമില്ലാതെ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
