ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടൻ; രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി.

ഗാർഹിക തൊഴിലാളി അവകാശ സംരക്ഷണ ബിൽ ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന പ്രത്യേക ബിൽ അന്തിമഘട്ടത്തിലാണ്. രാജ്യത്ത് ആദ്യമായിരിക്കും ഇത്തരമൊരു ബിൽ ഒരു സംസ്ഥാനത്ത് നിലവിൽ വരുന്നത്. കൂടുതലും സ്ത്രീ പങ്കാളിത്തമുള്ള സംസ്ഥാനത്തെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായുള്ള മറ്റ് പദ്ധതികൾക്കും ആനുകൂല്യങ്ങളും പുറമെയാണിത്,’ മുഖ്യമന്ത്രി പറഞ്ഞു.കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പും സംസ്ഥാന ആസൂത്രണ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതിമതവർഗലിംഗഭേദങ്ങൾക്കും സാമൂഹിക പശ്ചാത്തലങ്ങൾക്കും അതീതമായി എല്ലാ വിഭാഗം തൊഴിലാളികളോടും കരുതലിലൂന്നിയ വികസനസമീപനമാണ് കേരളത്തിന്റേത്. 2025 ഓടെ അതിദാരിദ്ര്യം കേരളത്തിലില്ലാതാക്കുമെന്നും അടുത്ത 20-25 വർഷങ്ങൾക്കുള്ളിൽ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് വികസിത- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടേതിന് സമാനമായ വളർച്ച കേരളം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ വകുപ്പുകൾ നടത്തിവരുന്ന നൈപുണ്യവികസന പദ്ധതികളെല്ലാം ഒരു കുടക്കീഴിലാക്കും. പലപ്പോഴും ഒരേ രൂപത്തിലുള്ള പദ്ധതികൾ പല വകുപ്പുകൾ ഏറ്റെടുത്തു നടത്തുന്നത് ഇരട്ടിപ്പിന് കാരണമാകുന്നു. അതിനാൽ നൈപുണ്യവികസനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും ഏകോപനവും, അവലോകനവുമടക്കം എല്ലാ പ്രവർത്തനങ്ങളും സംസ്ഥാനതലത്തിലുള്ള ഒരു മിഷന്റെ കീഴിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment