ഇന്നസെന്റിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ”ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു. ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു. നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു”. സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ മുഖ്യമന്ത്രി രേഖപ്പെടുത്തി.
നഷ്ടമായത് മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവർത്തിയെ: ഡെപ്യൂട്ടി സ്പീക്കർ
നടൻ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ പകരക്കാരില്ലാത്ത അഭിനയചക്രവർത്തിയെയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വേഷം ഏതായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയിൽ അഭിനയിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന നടനായിരുന്നു ഇന്നസെന്റെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു. ഇന്നസെന്റ് അഭ്രപാളിയിൽ അനശ്വരമാക്കിയ വാര്യർക്കും കിട്ടുണ്ണിക്കും കെ കെ ജോസഫിനുമെല്ലാം മലയാളി ഉള്ള കാലത്തോളം നമ്മുടെ മനസിൽ ഇടം ഉണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
‘തനിക്ക് മരണമില്ലെടോ വാര്യരെ’ എന്ന് രാവണപ്രഭുവിൽ മോഹൻലാൽ പറഞ്ഞത് പോലെ കാലമെത്ര കഴിഞ്ഞാലും അദ്ദേഹം അരങ്ങിൽ ബാക്കി വച്ച കഥാപാത്രങ്ങളിലൂടെ ഇന്നസെന്റ് മരണമില്ലാതെ ജീവിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment