Asian Metro News

സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും കേരളം മുന്നിൽ: രാഷ്ട്രപതി

 Breaking News
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...
  • മെഡിക്കൽ കോളേജിൽ ആദ്യമായി ലീനിയർ ഇബസും റേഡിയൽ ഇബസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന യന്ത്രങ്ങൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്....
  • 2.130 കിലോ ഗ്രാം കഞ്ചാവുമായി കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ കൊട്ടാരക്കര: നിരവധി മോഷണ കേസുകളിലും, കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുള്ളതും, കഞ്ചാവ് കേസിൽ കോടതി ശിക്ഷിച്ചിട്ടുള്ളതുമായ മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ(49), തലവൂർ കുര സുഭാഷ് ഭവനിൽ കുര സുഭാഷ് എന്ന് വിളിക്കുന്ന...

സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും കേരളം മുന്നിൽ: രാഷ്ട്രപതി

സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും കേരളം മുന്നിൽ: രാഷ്ട്രപതി
March 18
10:29 2023

കേരളത്തിൽ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്നും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തിൽ ഇതു പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതിക്കു സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. കുടുംബശ്രീയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായി സി.ഡി.എസ്. അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ‘ഉന്നതി’ പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു.

രാജ്യത്തിന്റെ സമഗ്രവികസനത്തിനും ലോകത്ത് അതിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്ത്രീ സാക്ഷരതയിലുൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക് തടയുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കേരളം കാഴ്ചവയ്ക്കുന്നത്. കേരളത്തിൽ, സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. ഇത് നിരവധി മാനവ വികസന സൂചികകളിലെ മികച്ച പ്രകടനത്തിൽ പ്രതിഫലിക്കുന്നുഹരിതാഭമായ വനങ്ങൾ, മനോഹര കടലോരങ്ങൾ, കായലുകൾ, ആകർഷകമായ കുന്നുകൾ, ചന്തമുള്ള തടാകങ്ങൾ, ഒഴുകുന്ന നദികൾ, സമ്പന്നമായ ജൈവവൈവിധ്യം എന്നിവ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നു. കേരളം ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയതിനു കാരണവും ഇതാണ്. പ്രകൃതി ചികിത്സയുടേയും ആയുർവേദത്തിന്റെയും കേന്ദ്രമാണിവിടം. പ്രതിഭാശാലികളും കഠിനാധ്വാനികളുമായ കേരളിയരുടെ ആത്മാർഥത, വൈദഗ്ധ്യം, സംരംഭകത്വം എന്നിവ ആഗോളതലത്തിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. മലയാളി പ്രവാസികളിലൂടെ ഇന്ത്യയുടെ മഹത്വം പ്രചരിപ്പിക്കുന്നവരാണു കേരളത്തിലെ ജനങ്ങൾ. കേരളത്തിലെ ജനങ്ങളുടെ കോസ്മോപൊളിറ്റൻ കാഴ്ചപ്പാട് അനുകരണീയമാണ്. മനോഹരമായ ഭാഷയാലും സംസ്‌കാരത്താലും കോർത്തിണക്കപ്പെട്ട് എല്ലാ മതവിശ്വാസികളും സൗഹാർദത്തോടെ ഒന്നിച്ചു കഴിയുന്ന നാടാണു കേരളമെന്നും രാഷ്ട്രപതി പറഞ്ഞു

ആദിശങ്കരാചാര്യരുടെ നാടായ കേരളം ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, വി. ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സാമൂഹ്യപരിഷ്‌കർത്താക്കളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഇ.എം.എസ്. നമ്പൂതിരിപ്പാട്, ആർ. ശങ്കർ, സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഇ. കെ. നായനാർ, കെ. ആർ. ഗൗരി അമ്മ തുടങ്ങിയവർ കേരളത്തിന്റെ സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യത്തിൽ ഉൾപ്പെടുന്നു. ജി. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ,  എസ്.കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, ഒ.എൻ.വി. കുറുപ്പ്, അക്കിത്തം അച്യുതൻ നമ്പൂതിരി തുടങ്ങിയ മഹാരഥർ ആധുനിക ഇന്ത്യൻ സാഹിത്യത്തെ സമ്പന്നമാക്കിയവരാണ്. ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനും നിരവധി അത്യാധുനിക സൗകര്യങ്ങളുള്ള നാടാണ് കേരളം. മെട്രോമാൻ ഇ. ശ്രീധരൻ, ‘മിസൈൽ വനിത’ ടെസി തോമസ്, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ താണു പത്മനാഭൻ എന്നിവർ ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികവിന്റെ ഉദാത്ത മാതൃകകളാണ്.

ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ സ്ത്രീശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃകകൾ കേരളത്തിന്റെ സാമൂഹ്യ ഘടനയിലെ ഓരോ വിഭാഗത്തിലും കാണാം. ആയോധന കലയിലൂടെ സ്വയംസഹായത്തിന്റെ ഉജ്വലമായ മാതൃകയാണ് ഉണ്ണിയാർച്ച മുന്നോട്ടുവച്ചത്. വസ്ത്രധാരണം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളിൽ, ദളിത് സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിച്ച അന്യായമായ ആചാരങ്ങൾക്കെതിരെ പ്രതിഷേധിച്ചാണു നങ്ങേലി തന്റെ ജീവൻ ബലിയർപ്പിച്ചത്. സാമൂഹിക അന്തസിനും നീതിക്കുമായി പോരാടുന്നവരുടെ തലമുറകൾക്ക് അവൾ പ്രചോദനമാണ്. രാജ്യത്തിന്റെ ഭരണഘടനാ നിർമാണസഭയിലുണ്ടായിരുന്ന 15 വനിതാ അംഗങ്ങളിൽ മൂന്നുപേർ കേരളത്തിൽ നിന്നുള്ളവരാണ്. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്‌ക്രീൻ എന്നിവർ അവരുടെ കാലത്തെക്കാൾ ഏറെ മുന്നിൽ സഞ്ചരിച്ചവരായിരുന്നു. ഭരണഘടനാ നിർമാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിതയായിരുന്നു ദാക്ഷായണി വേലായുധൻ.

ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ജസ്റ്റിസ് അന്ന ചാണ്ടിയാണ്. 1965-ൽ ഡാം എലിസബത്ത് ലെയ്ൻ ബ്രിട്ടനിലെ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാകുന്നതിനു വളരെമുമ്പ് 1956-ൽ അവർ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി നിയമചരിത്രം സൃഷ്ടിച്ചു. 2018-ൽ 96-ാം വയസ്സിൽ അക്ഷരലക്ഷം പദ്ധതിപ്രകാരം ഒന്നാം റാങ്ക് കരസ്ഥമാക്കി കാർത്യായനി അമ്മ ദേശീയ പ്രതീകമായി മാറി പഠിക്കാൻ ഇനിയും വൈകിയിട്ടില്ല എന്ന സന്ദേശത്തിലൂടെ അമ്മ എല്ലാവരേയും പ്രചോദിപ്പിക്കുന്നു. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് സമ്മാനിക്കാനുള്ള ഭാഗ്യമുണ്ടായി. ഒരു ഗിരിവർഗ വനിത എന്ന നിലയിൽ, നഞ്ചിയമ്മ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, പ്രചോദനമായിട്ടുണ്ട്. ‘നാരീശക്തി’ പ്രദർശിപ്പിച്ച ഈ വർഷത്തെ കേരള റിപ്പബ്ലിക് ദിന ടാബ്ലോ ഏറെ ആകർഷിച്ചു. ‘പയ്യോളി എക്സ്പ്രസ്’ പി.ടി. ഉഷ പിന്നീടുവന്ന തലമുറകളിലെ പെൺകുട്ടികൾക്ക് കായികരംഗം കരിയർ ആയി സ്വീകരിക്കാനും ഇന്ത്യയുടെ യശസു വർധിപ്പിക്കാനും ഒരു പ്രചോദനമായി.

കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി ‘കുടുംബശ്രീ’ മാറിയിരിക്കുന്നു. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ വികസനത്തിനായി ആരംഭിച്ച ‘ഉന്നതി’ പദ്ധതി പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട യുവാക്കൾക്കിടയിൽ തൊഴിലിനും സ്വയംതൊഴിലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. ഭവനനിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിൽ സഹായകരമായ സംരംഭങ്ങളിലൂടെ, സംസ്ഥാനം പട്ടികജാതി – പട്ടികവർഗക്കാരുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നൽകുന്നു എന്നതിൽ സന്തോഷമുണ്ട്.

ഇന്ത്യൻ ഭാഷകളിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ശുപാർശ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഗവണ്മെന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സാങ്കേതിക, എൻജിനിയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ ആദ്യ ബാച്ച്  പ്രകാശനം ചെയ്യുന്നത് അഭിനന്ദനാർഹമാണ്. ഇന്ത്യൻ ഭാഷകളിലൂടെ വിദ്യാഭ്യാസത്തിലേക്കുള്ള ഈ പുനഃക്രമീകരണം സ്വാഗതാർഹമായ മാറ്റമാണ്. സമീപഭാവിയിൽ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള യഥാർഥ പുസ്തകങ്ങൾ മലയാളത്തിൽ എഴുതപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. യുനെസ്‌കോയുടെ ആഗോള പഠനശൃംഖലയിലെ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ രണ്ടെണ്ണം തൃശൂരും നിലമ്പൂരുമാണ്. സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തോടു കേരളത്തിനുള്ള വ്യക്തമായ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.

ഉന്നതി പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരം ജില്ലയിൽനിന്നുള്ള കുട്ടിമാത്തൻ കാണിക്കു നൽകി. സംസ്ഥാന സർക്കാരിന്റെ ഉപഹാരം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്കു സമ്മാനിച്ചു. കുടുംബശ്രീയുടെ ഉപഹാരമായി വയനാട് ബഡ്സ് സ്‌കൂളിലെ മാസ്റ്റർ അജു വരച്ച ചിത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും തിരുവനന്തപുരം കോർപ്പറേഷന്റെ ഉപഹാരം മേയർ ആര്യ രാജേന്ദ്രനും സമ്മാനിച്ചു. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ ആദ്യ പ്രതി എ.ഐ.സി.ടി.ഇ. ചെയർമാൻ ഡോ. ടി.ജി. സീതാറാം രാഷ്ട്രപതിക്കു സമ്മാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പട്ടികജാതി, പട്ടിവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment