നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു.

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ നിർവഹിച്ചു. ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന പരിപാടിയിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിച്ചു. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭാ സാമാജികനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേരളനിയമസഭ ആദരിച്ചു.
മന്ത്രിമാരായ സജി ചെറിയാൻ, ജി ആർ അനിൽ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, ശശി തരൂർ എം പി, എം എൽ എമാരായ കെ ബി ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, അനൂപ് ജേക്കബ്, കോവൂർ കുഞ്ഞുമോൻ, കെ കെ രമ എന്നിവർ സംബന്ധിച്ചു. വി ജോയ് എംഎൽഎ നന്ദി അറിയിച്ചു. ഉച്ച തിരിഞ്ഞ് ശരൺകുമാർ ലിംബാളെയുമായി എസ് കുഞ്ഞികൃഷ്ണൻ സംസാരിച്ചു. അംബേദ്കർ എ ലൈഫ് എന്ന തന്റെ പുസ്തകത്തെ കുറിച്ച് ശശി തരൂർ എം.പി പുസ്തകോത്സവത്തിൽ സംസാരിച്ചു.
പുസ്തകോത്സവത്തിന്റെ ഏഴാം ദിവസം ആറോളം പുസ്തക പ്രകാശനങ്ങളാണ് നിയമസഭ മന്ദിരത്തിൽ നടന്നു. ശ്രീജിത്ത് സാരംഗി രചിച്ച ‘കാവ്യനെല്ലിക്ക’ കവിതാ സമാഹാരം പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ പ്രഭാവർമ്മയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. ശ്രീകണ്ഠൻ കാരിക്കകത്തിന്റെ ‘സ്വച്ഛഭവനം’ പ്രൊഫ. അലിയാർ പ്രകാശനം ചെയ്തു. ‘ഹിസ്റ്ററി ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ ഇൻ കേരള സിൻസ് ഇൻഡിപെൻഡൻസ്’ എന്ന ഡോ. ഗോപകുമാരൻ നായർ എൻ രചിച്ച പുസ്തകം ഡോ. ജി ഗോപകുമാർ പ്രകാശനം ചെയ്തു. ഡോ.അജിത് ബാബുവിന്റെ ‘വേഗവർത്തമാനം’, മ്യൂസ് മേരിയുടെ ‘മേരീസ് മ്യൂസിംഗ്‌സ്’, ജി.ആർ ഇന്ദുഗോപന്റെ ‘വാട്ടർ ബോഡി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
എഴുത്തിലെ സ്ത്രീസഞ്ചാരങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ച ചന്ദ്രമതി മോഡറേറ്റ് ചെയ്തു. കെ.പി സുധീര, തനൂജ ഭട്ടതിരി, കെ.രേഖ, വി.കെ ദീപ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ‘കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് ഇലക്ടറൽ എക്‌സ്പിരിമെന്റ്‌സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ’ എന്ന വിഷയത്തിൽ റൊമാൻസൺ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് ഹൗസ് സംഘടിപ്പിക്കുന്ന പാനൽ ചർച്ച ഡോ. ഗോപകുമാരൻ നായർ എൻ മോഡറേറ്റ് ചെയ്തു. പ്രൊഫ.ജി ഗോപകുമാർ, പ്രൊഫ. വി. കാർത്തികേയൻ നായർ, ഡോ. അനിൽ കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വി. ഷിനിലാലിന്റെ ഡി.സി ബുക്‌സ് പുറത്തിറക്കിയ ‘ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ ഡോ. മനോജ് വെള്ളനാട്, ജ്യോതി ശങ്കർ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് പ്രശസ്ത സംഗീതജ്ഞരായ ഹിഷാം അബ്ദുൾ വഹാബ്, ഗായത്രി അശോകൻ എന്നിവർ ഒന്നിക്കുന്ന ‘മെഹ്ഫിൽ ദർബാർ’ മെഗാഷോയും സമാപന ദിവസത്തെ കൂടുതൽ വർണാഭമാക്കി.
There are no comments at the moment, do you want to add one?
Write a comment