രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം.
2021 ൽ സംസ്ഥാനത്ത് ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ജില്ലയായി തൃശ്ശൂർ മാറി. തുടർന്ന് കോട്ടയവും സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കി. ഇതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് സമ്പൂർണ്ണ ബാങ്കിംഗ് ഡിജിറ്റൽവത്കരണ പ്രവൃത്തി റിസർവ് ബാങ്ക്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചതും ഇപ്പോൾ വിജയകരമായി നടപ്പാക്കിയതും.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വലിയ രീതിയിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടായാലേ ബാങ്കിംഗ് ഡിജിറ്റൽവത്കരണത്തിന്റെ ലക്ഷ്യം പൂർണമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് സാധ്യമാകണമെങ്കിൽ ജനങ്ങളുടെ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കേണ്ടതുണ്ട്. ആ പരിപാടിയാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.
സാധാരണ ജനങ്ങൾക്ക് ഇന്റർനെറ്റ് പ്രയോജനം ലഭ്യമാകണമെങ്കിൽ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ കെ-ഫോൺ പദ്ധതി ആവിഷ്കരിച്ചത്. കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. 17,155 കിലോമീറ്ററിൽ ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. സാധാരണക്കാർക്ക് ഇന്റർനെറ്റ് കുറഞ്ഞ ചെലവിലോ സൗജന്യമായോ ലഭ്യമാക്കി അവരെ ബാങ്കിംഗ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയാണ് സർക്കാർ ചെയ്യുന്നത്.
കെ-ഫോൺ വഴിയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്വർക്കിൽ സർക്കാർ ഓഫീസുകളും ബന്ധിപ്പിക്കും. കൂടാതെ 2,000 ത്തിൽ അധികം പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ട് ഒരുക്കുന്നുണ്ട്. ഡിജിറ്റൽ സേവനങ്ങൾ ഒരുക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അവ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.