മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റർ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിൻ ഗഡ്കരി

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മുംബൈ-കന്യാകുമാരി, തൂത്തുക്കുടി-കൊച്ചി, മൈസൂരു-മലപ്പുറം എന്നീ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റർ ദൂരം കേരളത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും ഇത് സംസ്ഥാനത്തെ റോഡ് വികസനത്തിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്‌ളൈഓവർ, കുതിരാൻ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് 13 റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം സംയുക്തമായി നിർവഹിച്ചശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.
മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിലെ 700 കിലോമീറ്റർ ആണ് കാസർകോട് മുതൽ ആലപ്പുഴ വരെയുള്ള ഒൻപത് ജില്ലകളിലൂടെ കടന്നുപോകുക. തൂത്തുക്കുടി-കൊച്ചി സാമ്പത്തിക ഇടനാഴി പദ്ധതിയുടെ 166 കിലോമീറ്റർ എറണാകുളം, ഇടുക്കി ജില്ലയിലൂടെ കടന്നു പോകും. മൈസൂരു-മലപ്പുറം പദ്ധതി 72 കിലോമീറ്റർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയും കടന്നുപോകും.
റോഡ് അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ട് ഉദ്ഘാടനം ഉൾപ്പെടെ 15 പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റേയും മുഖ്യമന്ത്രിയുടെയും നിർലോഭമായ പിന്തുണമൂലമാണ് സ്ഥലമേറ്റെടുക്കൽ പ്രവർത്തി ഉൾപ്പെടെയുള്ള കാര്യങ്ങൾ വളരെ പെട്ടെന്ന് പൂർത്തിയാക്കി റോഡ് വികസനം കേരളത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത്. ടൂറിസം പ്രധാന വരുമാന മാർഗമായ കേരളത്തിൽ റോഡ് ഗതാഗത സൗകര്യം മെച്ചപ്പെട്ടാൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം മൂന്നിരട്ടി വളരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം തൊഴിൽ സാധ്യതകൾ വർദ്ധിക്കുകയും സർക്കാറിന് കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയും ചെയ്യും.
There are no comments at the moment, do you want to add one?
Write a comment