സേവനങ്ങൾക്കു മാനുഷിക മുഖം നൽകാൻ ജീവനക്കാർക്കു കഴിയണം: മുഖ്യമന്ത്രി

സർക്കാർ സേവനങ്ങൾക്കു മികച്ച മാനുഷിക മുഖം നൽകാൻ വകുപ്പുകൾക്കും ജീവനക്കാർക്കും കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നതിനു തടസം നിൽക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഇ-ഗവേണൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമായും വേഗത്തിലും അഴിമതിരഹിതമായും ലഭ്യമാക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു കേരളത്തിലെ സേവന മേഖലയെ കൂടുതൽ ജനോന്മുഖമാക്കും. ഇതു മുൻനിർത്തിയാണു വിവിധ ഇ-സേവനങ്ങൾ നടപ്പാക്കുന്നത്. ഇ-ഗവേണൻസിന്റെ ഭാഗമായുള്ള സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനു തടസമായി നിൽക്കുന്ന ഒരു ഘടകം കാലഹരണപ്പെട്ട ചട്ടങ്ങളാണ്. ഇവ പരിഷ്‌കരിക്കേണ്ടതുണ്ട്. ഇവ ഏതൊക്കെയാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നത് ജനങ്ങളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥർക്കാണ്. ചട്ടങ്ങൾ ആളുകൾക്കു വിഷമമുണ്ടാക്കുന്നതാണെന്നു തിരിച്ചറിയുന്ന ഉദ്യോഗസ്ഥർ അതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം.
സംസ്ഥാനത്ത് ഇതുവരെ 868 സേവനങ്ങൾ ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കാനായിട്ടുണ്ട്. സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഈ പോർട്ടലിലൂടെ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട്. മറ്റൊരു 668 സേവനങ്ങൾ ലഭ്യമാകുന്ന എം-സേവനം എന്ന മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടിലും കൂടുതൽ സേവനങ്ങൾ ഉൾച്ചേർക്കും. ജില്ലാതലത്തിലുള്ള ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഓഫിസുകൾ പേപ്പർ രഹിതമാക്കുന്നതിന് ഇ-ഓഫിസ് നടപ്പാക്കി. 14 കളക്ടറേറ്റുകളിലും 120ലധികം സർക്കാർ സ്ഥാപനങ്ങളിലും ഇ-ഓഫിസ് നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന 47 താലൂക്ക് ഓഫിസുകൾ, 408 വില്ലേജ് ഓഫിസുകൾ, 24 ആർഡിഒ ഓഫിസുകൾ എന്നിവിടങ്ങളിലും ഇതു നടപ്പാക്കി.
There are no comments at the moment, do you want to add one?
Write a comment