കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. വീട്ടുകാരുടെ ഫോണുകൾ പ്രത്യേക ആപ് വഴി ബന്ധിപ്പിച്ചായിരുന്നു മൂന്നു മാസമായി കുട്ടിയുടെ പ്രവൃത്തി. ‘ഇപ്പോൾ ഫാൻ ഓഫാകും, കറന്റ് പോകും’ എന്നൊക്കെയുള്ള സന്ദേശവും പിന്നാലെ ഇതെല്ലാം സംഭവിക്കുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും ഇക്കാര്യം വ്യാപകമായി പ്രചരിച്ചു. സന്ദേശം അയച്ചശേഷം കുട്ടി തന്നെയാണു ഫാൻ ഓഫാക്കിയിരുന്നത്. സൈബർ പൊലീസ് നടത്തിയ പരിശോധനയിലാണു ഫോണിൽ ആപ്പുകൾ കണ്ടെത്തിയത്. കുട്ടിക്കു കൗൺസലിങ് നൽകിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. വീട്ടിലെ ടിവിയും മറ്റും കേടായതിനു പിന്നിൽ അസ്വാഭാവികതയില്ലെന്നു കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത് പറഞ്ഞു
