സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചതെന്നും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ യാത്ര കൊണ്ട് സംസ്ഥാനത്തിനു സ്വായത്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഠനഗവേഷണ മേഖലകളിലെ സഹകരണം, കേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ, മലയാളി സമൂഹവുമായുള്ള ആശയ വിനിമയം, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കൽ എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങളാണ് ഉണ്ടാക്കാനായത്. നാളെയുടെ പദാർത്ഥം എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ യാഥാർഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടായതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫിൻലൻഡ്, നോർവ്വേ, യു.കെ. എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. യു.കെയുടെ തന്നെ ഭാഗമായ വെയിൽസിലും കൂടിക്കാഴ്ചകൾ നടത്തി. മന്ത്രിമാരായ പി. രാജീവ്, വി ശിവൻകുട്ടി, വീണ ജോർജ് എന്നിവരും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രനും സംഘത്തിൽ ഉണ്ടായിരുന്നു.
ഒക്ടോബർ 9ന് ലണ്ടിനിൽ ലോക കേരള സഭയുടെ യൂറോപ്പ് ആൻഡ് യുകെ മേഖലാ സമ്മേളനത്തിലും യുകെയിലെ മലയാളി പ്രവാസി സമ്മേളനത്തിലും പങ്കെടുത്തു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക, വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രവാസി സമൂഹത്തിന്റെ പിന്തുണ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ, വിദ്യാർഥി കുടിയേറ്റം, യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻറ്, പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും പ്രവർത്തന ഏകോപനം, സ്ഥിര കുടിയേറ്റം നടത്തിയവർക്ക് കൂടുതൽ സേവനങ്ങൾ നാട്ടിൽ ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, സ്കിൽ മാപ്പിംഗ് ഉൾപ്പെടെ സാധ്യമാക്കുന്ന രീതിയിൽ ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്തു. ഈ നിർദ്ദേശങ്ങൾ ലോക കേരള സഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് സർക്കാരിനു കൈമാറും.