പുനലൂർ : കഞ്ചാവ്,അബ്ക്കാരി, അടിപിടി, ആയുധ നിയമം, വധശ്രമം, കാപ്പ നിയമം തുടങ്ങി ഇരുപതോളം കേസുകളിലെ പ്രതിയായ കരവാളൂർ മുതിരവിള വീട്ടിൽ ബിപിൻ ബേബിയെ (34) പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഓണ പരിപാടിയോടനുബന്ധിച്ച് കരവാളൂരിൽ രണ്ടു ചേരികൾ തിരിഞ്ഞ് സംഘർഷം ഉണ്ടാകുകയും ഇരു ചേരിയിലെ ആൾക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിൽ ബിപിൻ ബേബിയുടെ വലതു കൈക്ക് വെട്ടേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.
ഇതിന്റെ പ്രതികാരമെന്നോണം അന്ന് ഇയാളെ ആക്രമിച്ച സംഘത്തിലെ ആളുകളെ സഹായിച്ചു എന്ന സംശയത്തിൽ ഇയാളും കൂട്ടാളികളും രണ്ടാഴ്ച മുൻപ് കരവാളൂരിൽ ഒരു വീട്ടിൽ അതിക്രമിച്ചു കയറി വീടിൻറെ മുൻവശത്ത് ഇരുന്ന് ബൈക്ക് തല്ലിത്തകർക്കുകയും തീയിടാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ ഇയാളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആക്രമണത്തെ തുടർന്ന് വീട്ടുകാർ പുനലൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ഇയാൾ ഒളിവിൽ പോകുകയും ആയിരുന്നു. തുടർന്ന് കേസ് അന്വേഷണത്തിന്റെ മേൽനോട്ടം പുനലൂർ ഡി വൈ എസ് പി വിനോദ് ഏറ്റെടുത്തു. ഡി വൈ എസ് പി ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ് ഐ മാരായ ഹരീഷ്, ജീസ് മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉമേഷ്, രജ്ബീർ,അജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് ജെ പിള്ള, , ദീപു എന്നിവർ ചേർന്ന് എപ്പോഴും ആയുധം കൂടെ കൊണ്ടു നടക്കുന്ന ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഈ കേസിൽ ഇനിയും 2 പ്രതികൾ കൂടി പിടിയിലാകാൻ ഉണ്ടെന്നും അവരെ അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്നും, ഇയാൾക്ക് നിലവിൽ കഞ്ചാവ്, അബ്ക്കാരി, അടിപിടി,ആയുധ നിയമം, വധശ്രമം, ഉൾപ്പെടെ ഉള്ള കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
