സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ വെള്ളിയാഴ്ച്ച നടത്തിയ തത്സമയ ഫോൺ-ഇൻ-പരിപാടിയിൽ ലഭിച്ച പരാതികളിൽ ഏറെയും റേഷൻ കാർഡ് മുൻഗണനാ കാർഡായി മാറ്റുന്നത് സംബന്ധിച്ച്.
23 ഫോൺ കോളുകളിൽ മന്ത്രി പരിഹാര നിർദ്ദേശങ്ങൾ നൽകി. ബി.പി.എൽ കാർഡിനായി അപേക്ഷ നൽകിയിട്ടും കാർഡ് മാറ്റം നടന്നില്ലെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിളിച്ചവർ പറഞ്ഞു. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി നൽകുന്ന ബി.പി.എൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 13 ന് ശേഷം അക്ഷയ സെന്റർ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. ഒക്ടോബർ 30 വരെ ഇങ്ങിനെ അപേക്ഷ സമർപ്പിക്കാം. അതാത് മാസം ലഭിക്കുന്ന അപേക്ഷകൾ ആ മാസം തന്നെ തീർപ്പാക്കും.
റേഷൻ കടയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങി കഴിഞ്ഞാൽ മൊബൈലിൽ സന്ദേശം ലഭിക്കുന്നില്ലെന്ന പരാതിക്ക് ഇക്കാര്യം ഉടനടി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
പിങ്ക് കാർഡുകാരനായ തനിക്ക് ഓണക്കിറ്റ് കിട്ടിയില്ലെന്നായിരുന്നു പാലക്കാട് മണ്ണാർക്കാട് നിന്ന് വിളിച്ചയാളുടെ പരാതി. മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസറെ അപ്പോൾ തന്നെ വിളിച്ച ഭക്ഷ്യമന്ത്രിക്ക് പരാതിക്കാരൻ കഴിഞ്ഞ മാസം വരെ വെള്ള കാർഡ് ഉടമയായിരുന്നെന്നും ഇപ്പോൾ പിങ്ക് കാർഡായി മാറിയതിന്റെ സാങ്കേതിക കാരണം മൂലമാണ് കിറ്റ് കൊടുക്കാൻ കഴിയാതെ പോയതെന്നും ഉത്തരം ലഭിച്ചു. പരാതിക്കാരന് ഉടനടി കിറ്റ് ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി.